വയനാട്: ദേശീയപാത 766 ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്‌ണൻ ബദൽ പാത നിർദേശിച്ച് മന്ത്രി എ.കെ ശശീന്ദ്രന് കത്തയച്ചത് വിവാദമാകുന്നു. അതേസമയം സെക്രട്ടറി തന്‍റെ അറിവോടെയല്ല കത്തു നൽകിയതെന്നാണ് എംഎൽഎ പറയുന്നത്. സംഭവത്തിൽ ഓഫീസ് സെക്രട്ടറി ബെന്നി കൈനിക്കലിനെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. ദേശീയ പാതക്ക് ബദലായി വള്ളുവാടി - ചിക്കബർഗി റോഡാണ് എംഎൽഎയുടെ ലെറ്റർ പാഡിലെഴുതിയ കത്തിൽ നിർദേശിച്ചിട്ടുള്ളത്.
ബദൽ പാത നിർദേശിച്ച് കത്തയച്ചിട്ടില്ലെന്നായിരുന്നു എംഎൽഎ ആദ്യം പറഞ്ഞത്. പയ്യംപിള്ളി - മാനന്തവാടി റോഡും, കുട്ട - ഗോണി കുപ്പ റോഡും ബദലായി ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ തയ്യാറാക്കിയ കരട് സത്യവാങ്മൂലം തിരുത്തണം എന്നാവശ്യപ്പെട്ട് കത്ത് നൽകാനാണ് ഓഫീസ് സെക്രട്ടറിയോട് പറഞ്ഞത് എന്നാണ് എംഎൽഎ പറയുന്നത്. ഇത് സത്യമാണെങ്കിൽ ലെറ്റർ പാഡ് ദുരുപയോഗം ചെയ്‌തതിന് ഓഫീസ് സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി നൽകാൻ എംഎൽഎ തയ്യാറാകണമെന്നാണ് ഇടതുപക്ഷത്തിന്‍റെ ആവശ്യം.