തൃശൂർ: തടവുകാരെ മർദിച്ചെന്ന പരാതിയെ തുടർന്ന് വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. ഋഷിരാജ് സിംഗിനോട് തടവുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് ഡിജിപി ജയിലിൽ ഇന്ന് മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. മൂന്നുപേർക്ക് സസ്പെൻഷനും 38 പേർക്ക് സ്ഥലം മാറ്റവുമാണ് നടപടി.
ജയിൽ ഉദ്യോഗസ്ഥർ തങ്ങളെ മർദിക്കുന്നു എന്ന് തടവുകാർ വ്യാപകമായി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ് സന്ദർശനം നടത്തിയത്. ഇന്ന് രാവിലെ 10.30 മുതൽ 12 വരെയാണ് മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചത്. ജയിൽ ഡോക്ടറുടെ വൈദ്യ പരിശോധന റിപ്പോർട്ട് ലഭ്യമാക്കുകയും വെൽഫയർ ഓഫീസർമാരെ കൊണ്ട് മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷം മൂന്ന് അസി. പ്രിസൺ ഓഫീസർമാരെ സ്പോട്ടിൽ സസ്പെന്റ് ചെയ്യുകയും 38 ഉദ്യോഗസ്ഥൻമാരെ മറ്റ് ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. വിയ്യൂർ ജില്ലാ ജയിലിൽ മുമ്പ് അസി. സൂപ്രണ്ടായി ജോലി ചെയ്തിരുന്ന അജേഷിനെതിരെയും തടവുകാർ പരാതിപ്പെട്ടു. ഇപ്പോൾ ജയിൽ വകുപ്പിൽ നിന്നും പൊലീസിൽ ചേർന്ന് അക്കാദമിയിൽ സബ് ഇൻസ്‌പെക്‌ടർ ട്രയിനിങ്ങിലായ അജേഷിനോട് നാളെ നേരിട്ട് ഹാജരാകാൻ ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. ജയിൽ സന്ദർശിച്ച ഡിജിപി നിരാഹാര സമരത്തിൽ ഏർപ്പെട്ട മാവോയിസ്റ്റ് രൂപേഷിന്റെ പരാതികൾ കേൾക്കുകയും ജയിൽ നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തു. തുടർന്ന് രൂപേഷ് നിരാഹാര സമരം ഉപേക്ഷിച്ചു.