തൃശൂർ: മാരക മയക്കുമരുന്നുകളായ കൊക്കെയ്ൻ, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവയുമായി രണ്ട് പേർ പിടിയിൽ. തൃശൂർ കൂർക്കഞ്ചേരി സ്വദേശി ഗോപൻ സുരേഷ് (30), കുര്യച്ചിറ സ്വദേശി താരി ലിജക്ക് അക്ബർ (30) എന്നിവരാണ് പിടിയിലായത്. തൃശൂർ, മലപ്പുറം എക്‌സൈസ് ഇന്‍റലിജൻസ്, പരപ്പനങ്ങാടി റേഞ്ച് ഉദ്യോഗസ്ഥർ, തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കൊക്കെയ്ൻ പിടികൂടിയത്. തുടർന്ന്, പ്രതിയായ ഗോപന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ എക്‌സ്റ്റസി, കഞ്ചാവ് എന്നിവ പിടികൂടുകയായിരുന്നു.
തെരഞ്ഞെടുപ്പ്, ക്രിസ്‌മസ്, പുതുവത്സര പാർട്ടികൾക്കായി ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും നേരിട്ടും പാർസൽ വഴിയും വില കൂടിയ മയക്കുമരുന്നുകൾ വരുത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് എക്സൈസ് പറഞ്ഞു. തൃശൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും വർധിച്ചതായി ഇന്‍റലിജൻസിന് വിവരം ലഭിച്ചതിനെ തുടർന്ന് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം വിപുലീകരിച്ചിരുന്നു. അന്വേഷണം ഊർജിതമാക്കുമെന്ന് എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ജിജു ജോസ് പറഞ്ഞു.