തൃശൂർ: നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പോക്കറ്റടിയും മോഷണവും നടത്തുന്ന രണ്ടുപേര്‍ ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം വർക്കല ചെറുന്നിയൂർ കടയില്‍ വീട്ടില്‍ നവാസ് (50), പാലക്കാട് നെന്‍മാറ ചിറ്റിലഞ്ചേരി വീട്ടില്‍ ശിവദാസന്‍ (50) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. രണ്ടു മൊബൈല്‍ മോഷണങ്ങള്‍ നടത്തിയതായി അറസ്റ്റിലായ നവാസ് പൊലീസിന് മൊഴി നല്‍കി.
കന്യാകുമാരി സ്വദേശിയുടെയും വടക്കേത്തറ സ്വദേശിയുടെയും മൊബൈല്‍ ഫോണുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഉടമകളെ തിരിച്ചറിയുകയും ചെയ്‌തു. ഇത്തരം നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയതായി പൊലീസ് പറയുന്നു.
കേരളത്തിലെ വിവിധ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. വടക്കേസ്റ്റാന്‍ഡില്‍ ബസ് കണ്ടക്‌ടര്‍മാർക്ക് ചില്ലറ വിതരണം ചെയ്യുന്ന ആളില്‍ നിന്നാണ് ശിവദാസന്‍ പണം കവര്‍ന്നത്. 400 രൂപയുടെ നാണയങ്ങളാണ് ഇയാള്‍ മോഷ്‌ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കുറ്റവാളിയെ പൊലീസ് കണ്ടെത്തിയത്.
മധുവിധുവിന് പണത്തിനുവേണ്ടി മോഷണം: ഉത്തര്‍ പ്രദേശില്‍ മധുവിധു ആഘോഷിക്കുന്നതിനായി ഭാര്യയെ മണാലിയിലേക്ക് കൊണ്ടുപോകാൻ പണമടങ്ങിയ ബാഗ് മോഷ്‌ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഉത്തർ പ്രദേശിലെ മൊറാദാബാദ് സ്വദേശിയായ ഹാഷിം എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മെഡിക്കൽ റെപ്രസന്‍റേറ്റീവിന്‍റെ ബാഗിലുണ്ടായിരുന്ന 1.9 ലക്ഷം രൂപയാണ് ഹാഷിം കവർന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ഈ വർഷം ജനുവരിയിലായിരുന്നു ഹാഷിമിന്‍റെ വിവാഹം. വിവാഹ ശേഷം ഭാര്യയെ ഹണിമൂണിന് കുളു- മണാലിയിലേക്ക് കൊണ്ടുപോകാമെന്ന് ഹാഷിം വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ വിവാഹ ശേഷം ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ഇയാൾക്കായിരുന്നില്ല. ഇതിനിടെ ഹണിമൂണിന് കൊണ്ടുപോകാനായി ഭാര്യ ഇയാളെ നിർബന്ധിച്ചു. ഇതോടെയാണ് യുവാവ് പണം കണ്ടെത്താനായി മോഷണം നടത്തിയതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അഖിലേഷ് സിങ് ബദൗരിയ പറഞ്ഞു.
ഇതിനായി ഇയാൾ ജൂണ്‍ മൂന്നിന് താന മജോള മേഖലയിൽ നിന്ന് ഒരു പുതിയ ബുള്ളറ്റ് മോഷ്‌ടിച്ചിരുന്നു. അന്ന് തന്നെയാണ് പ്രതി പണവും കവർന്നത്. വിശദമായ പദ്ധതികൾക്കൊടുവിലാണ് പ്രതി മെഡിക്കൽ റെപ്രസന്‍റേറ്റീവായ നസീറിന്‍റെ ബാഗ് കവരാൻ തീരുമാനിച്ചത്. നസീർ പണമടങ്ങിയ ബാഗുമായി മെഡിക്കൽ ഏജൻസിയിൽ എത്തി സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നതിനിടെ മുഖംമൂടി ധരിച്ച് സ്ഥലത്തെത്തിയ ഹാഷിം ഇയാളുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
തുടർന്ന് തൊട്ടടുത്ത ദിവസം 1.9 ലക്ഷം രൂപയടങ്ങിയ തന്‍റെ ബാഗ് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ കവർന്നതായി നസീർ പൊലീസിൽ പരാതി നൽകി. പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹാഷിമിനെ പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാഷിം ഭാര്യക്കൊപ്പം മണാലിയിലേക്ക് യാത്ര പോയതായി പൊലീസ് മനസിലാക്കി.
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇയാളുടെ പക്കൽ മോഷ്‌ടിച്ച പണത്തിൽ നിന്ന് 45,000 രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബുള്ളറ്റ് മോഷ്‌ടിച്ചതിന് പിന്നിലും ഹാഷിം ആണെന്ന് പൊലീസ് കണ്ടെത്തിയത്.