റഷ്യന്‍ ആര്‍മിയുടെ ആയോധനകലാ പരിശീലനം സമാപിച്ചു - Russian Army
രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യൻ സൈനികരെ യുദ്ധത്തിനായി പ്രാപ്തനാക്കിയ കമാൻഡർ അലക്‌സിക ടോച്ചിനിക്കോവിന്‍റെ പ്രഥമ ശിഷ്യനായ വാഡിം സ്റ്റാറോവാണ് മണലൂരിൽ ചിട്ടയായ പരിശീലനം നൽകിയത്

തൃശൂർ: റഷ്യൻ ആർമിയുടെയും സ്പെഷ്യൽ ഫോഴ്‌സിന്‍റെയും ആയോധന കലയായ സിസ്റ്റമ സ്പെറ്റ്നാസിന്‍റെ രണ്ട് ദിവസത്തെ പരിശീലന കളരി കാഞ്ഞാണിയിൽ സമാപിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ബുദ്ധ ടാക്കീസ് ഇൻഡോർ സ്റ്റേഡിയമാണ് പരിശീലന കളരിക്ക് വേദിയായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രഭത്ഭരായ 30 മാസ്റ്റർമാർക്ക് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന അതി വിദഗ്‌ധ പരിശീലനമാണ് നൽകിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു പരിശീലന കളരി സംഘടിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യൻ സൈനികരെ യുദ്ധത്തിനായി പ്രാപ്തനാക്കിയ കമാൻഡർ അലക്‌സിക ടോച്ചിനിക്കോവിന്‍റെ പ്രഥമ ശിഷ്യനായ വാഡിം സ്റ്റാറോവാണ് മണലൂരിൽ ചിട്ടയായ പരിശീലനം നൽകിയത്. റഷ്യയിലെ സൈനിക സ്‌പെഷ്യല്‍ ഫോഴ്‌സിന്‍റെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെയും മുഖ്യ പരിശീലനകനായിരുന്നു ഇദ്ദേഹം. ഗ്വാളിയോർ, ചണ്ഡിഗണ്ഡ് പൊലീസ് അക്കാദമികൾക്ക് പരിശീലനം നൽകാനെത്തിയ ഇദ്ദേഹം മണലൂരിലെത്താൻ കാരണമായത് ഇന്ത്യയിലാകെയുള്ള മൂന്ന് ഇൻസ്ട്രക്ടർ ട്രെയിനർമാരിൽ ഒരാളായ കാരമുക്ക് സ്വദേശി കണ്ണാത്ത് വീട്ടിൽ ആകാശ് മാത്യുവാണ്.
വിവിധ മാർഷൽ ആർട്‌സുകളില്‍ പരിശീലകരായിട്ടുള്ള പ്രമുഖരാണ് രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ പരശീലനം നേടാനെത്തിയത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. വിവിധ വിഭാഗത്തിൽ ട്രെയിനിങ് നേടുന്നതിലൂടെ പോലീസ്, മിലിറ്ററി, സ്പെഷൽ ഫോഴ്സ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവയുടെ പരിശീലന ക്ലാസ്സുകൾ ഇവർക്ക് ചെയ്യാനാകും. സ്ട്രീറ്റ് ഫൈറ്റ്, ബേസിക് ടെക്നിക്, ഒന്നിൽ കൂടുതൽ ആളുകളോട് ആയുധം വച്ചുള്ള ഫൈറ്റിങ്ങ് തുടങ്ങിയവ പരിശീലിപ്പിച്ചു. പരിശീലനത്തിന് എത്തിയവര്‍ക്ക് പത്താംകല്ല് അറപ്പ ബീച്ചിൽ വാട്ടർ ഫൈറ്റിലും, നൈറ്റ് ഫൈറ്റിലും തീവ്ര പരിശീലനം നൽകി. സ്പറ്റ്നാസ് കേരള അസോസിയേഷൻ സെക്രട്ടറി അനു വി എം ,പ്രോഗ്രാം ഓർഗനൈസിങ് സെക്രട്ടറി അനീഷ് ഇ.എസ്, സ്പറ്റ്നാസ് പഞ്ചാബ് അസോസിയേഷൻ പ്രസിഡന്‍റ് രവീഷ് വിശ്വകർമ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.