തൃശൂര്‍: തൃശൂര്‍ നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്ന സ്‌മാർട്ട് ആൻഡ് സേഫ് സിറ്റി പ്രോഗ്രാമിൻ്റെ ആദ്യഘട്ട പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നഗരചലനം അറിയാൻ പൊലീസ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. തൃശൂര്‍ നഗരത്തിലെ 85 ജങ്ഷനുകളിലായി 5.20 കോടി രൂപ ചെലവിലാണ് 253 സിസിടിവി കാമറകൾ സ്ഥാപിക്കുന്നത്.
സ്വരാജ് റൗണ്ട്, തേക്കിൻക്കാട് മൈതാനം, ശക്തൻ ബസ് സ്റ്റാൻഡ്, കെഎസ്‌ആർടിസി സ്റ്റാൻഡ് പരിസരം എന്നിവിടങ്ങൾ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാം. ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ജിപിഒഎൻ ടെക്നോളജി ഉപയോഗിച്ചാണ് 190 ഐപി ക്യാമറകൾ സ്ഥാപിക്കുന്നത്. അതോടൊപ്പം 13 ജംങ്ഷനുകളിലായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നേഷൻ കാമറകളും സ്ഥാപിക്കും.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് അവ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കോർപറേഷൻ്റെ കുടിവെള്ള ലോറികളും, ശുചീകരണ വണ്ടികളും പോകുന്ന വഴികളും സമയവും നിരീക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗതാഗത കുരുക്കുകളുള്ള അവസരങ്ങളിലും പൂരം പോലെയുള്ള വിശേഷ അവസരങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് സഹായകരമാകുന്ന അനൗൺസ്മെൻ്റ് സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.