തൃശൂർ: ഗുരുവായൂര്‍ മേല്‍പ്പാലത്തിന്‍റെ നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുക. 600 മീറ്റർ നീളത്തിൽ ഗുരുവായൂർ അമ്പലത്തിന്‍റെ കിഴക്കേ നടയിൽ നിന്നും റെയിൽവേ ക്രോസിന് മുകളിലൂടെയാണ് പാലം നിർമ്മിക്കുന്നത്.
മേൽപ്പാലം വരുന്നതോടെ ഗുരുവായൂർ ക്ഷേത്ര നഗരിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഗുരുവായൂരിൽ റെയിൽവേ മേൽപ്പാലം നിർമിക്കണമെന്ന് നിരവധി നാളുകളായുള്ള ആവശ്യമായിരുന്നു. ഗുരുവായൂർ- തൃശൂർ പ്രധാന പാതയിൽ മുപ്പതിലേറെ തവണ തുറന്നടക്കുന്ന ഗേറ്റ് ക്ഷേത്ര നഗരിയുടെ വികസനത്തെപോലും ബാധിക്കുന്ന ഒന്നാണ്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്‍ എന്ന കമ്പനിക്കാണ് നിർമാണ ചുമതല. കിഫ്ബിയിൽ നിന്ന് 25 കോടിയോളം രൂപ ചിലവഴിച്ചാണ് നിർമാണം. കിഫ്ബി വഴി സര്‍ക്കാര്‍ നിർമിക്കുന്ന പത്ത് മേൽപ്പാലങ്ങളിലൊന്നാണ് ഗുരുവായൂരിലേത്. 11 മാസമാണ് നിര്‍മാണ കമ്പനി പാലത്തിന്‍റെ പൂർത്തീകരണത്തിന് ആവശ്യപ്പെട്ടിട്ടുള്ളത്.