മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി 1997ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഗുരു'. മോഹന്‍ലാലിനെ കൂടാതെ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, ശ്രീലക്ഷ്‌മി, സിത്താര എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. ചിത്രം ഓസ്‌കര്‍ മത്സര പട്ടികയിലും ഇടംപിടിച്ചിരുന്നു.
1997ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരത്തിലേയ്‌ക്ക് മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമാണ് 'ഗുരു'. ഓസ്ക്കറിലേയ്‌ക്ക് മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയായിരുന്നു 'ഗുരു'.
സിജി രാജേന്ദ്ര ബാബുവാണ് 'ഗുരു'വിന്‍റെ രചയിതാവ്. കാലത്തിനതീതമായി ആശയം പങ്കുവെച്ച ചിത്രം ഇപ്പോഴും സിനിമ പ്രേമികളുടെ സജീവ ചർച്ചയിലുണ്ട്. മറ്റുഭാഷ സിനിമ നിരൂപകരും വിദേശ നിരൂപകരും സോഷ്യൽ മീഡിയയിലൂടെ 'ഗുരു' എന്ന ചിത്രത്തെ സമീപകാലങ്ങളിൽ വളരെയധികം പുകഴ്ത്തിയിരുന്നു.
മോഹൻലാലിന്‍റെ കരിയറിൽ തുടർച്ചയായ പരാജയങ്ങൾ സംഭവിച്ച് കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ തിരിച്ചു വരവിന് 'ഗുരു' വളരെയധികം സഹായിച്ചിരുന്നു. 1997 സെപ്റ്റംബറിലാണ് 'ഗുരു' തിയേറ്ററിൽ എത്തുന്നത്. തുടർന്ന് ഡിസംബറിൽ റിലീസ് ചെയ്‌ത 'ആറാം തമ്പുരാൻ' മോഹൻലാലിന്‍റെ കെരിയറിലെ തന്നെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു.
ഇപ്പോഴിതാ 'ഗുരു' റീ റിലീസിനൊരുങ്ങുകയാണ്. മോഹൻലാലിന്‍റെ ക്ലാസിക് റീ റിലീസ് ചിത്രങ്ങൾക്ക് തിയേറ്ററിൽ ലഭിക്കുന്ന മികച്ച സ്വീകാര്യത കണക്കിലെടുത്താണ് ഗുരു ഫോർ കെ ദൃശ്യമികവിൽ അറ്റ്‌മോസ് ശബ്‌ദ സൗകുമാര്യത്തോടെ റിലീസിന് തയ്യാറെടുക്കുന്നത്. സോഴ്‌സായ ഫിലിം മാഗസിനിൽ നിന്നും ഡിജിറ്റലൈസേഷൻ പ്രോസസിലേയ്‌ക്ക് ഇതിനോടകം ആരംഭിച്ചതായി സംവിധായകൻ രാജീവ് അഞ്ചൽ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
2025 ആദ്യത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും. 'ഗുരു' എന്ന ചിത്രത്തിന്‍റെ റീ റിലീസ് ഒരു തുടക്കം മാത്രമാണെന്നും ഉടൻ തന്നെ സുരേഷ് ഗോപിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണെന്നും രാജീവ് അഞ്ചൽ പറഞ്ഞു.
സംവിധാന മേഖലയിൽ നിന്നും ഇടവേള എടുത്ത് ജീവിതത്തിന്‍റെ വലിയൊരു കാലം ജഡായു എർത്ത് സെന്‍റർ എന്ന സംരംഭത്തിന് പിന്നാലെയായിരുന്നു രാജീവ് അഞ്ചൽ. 2010ല്‍ റിലീസായ പാട്ടിന്‍റെ പാലാഴി എന്ന മീരാ ജാസ്‌മിൻ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു രാജീവ് അഞ്ചൽ അവസാനമായി സംവിധാനം ചെയ്‌തത്.