തിരുവനന്തപുരം: തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിൽ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി തിരുവനന്തപുരത്തെ സന്ദർശനം പൂർത്തിയാക്കി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു യെദ്യൂരപ്പ.
രാവിലെ 8 മണിയോടെയാണ് യെദ്യൂരപ്പ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. 30 മിനിട്ടോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു. ഇന്നലെയാണ് സ്വകാര്യ സന്ദർശനത്തിനായി യെദ്യൂരപ്പ തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ രാത്രിയും അദ്ദേഹം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ കർശന സുരക്ഷയിലായിരുന്നു യെദ്യൂരപ്പയുടെ സന്ദർശനം. കനത്ത സുരക്ഷക്കിടയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ട് വട്ടം യെദ്യൂരപ്പയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചു. സന്ദർശനം പൂർത്തിയാക്കി കണ്ണൂരിലേക്ക് പോകുന്ന വഴി ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
യെദ്യൂരപ്പയ്ക്ക് നേരെ പ്രതിഷേധത്തിന് ശ്രമിച്ച അഞ്ച് പ്രവർത്തകരെ ജനറൽ ഹോസ്പിറ്റലിന് സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. യെദ്യൂരപ്പയുടെ വാഹനവ്യൂഹം എത്തുന്നതിനു മുമ്പുതന്നെ പ്രതിഷേധക്കാരെ മാറ്റാൻ പോലീസിന് കഴിഞ്ഞു.