എറണാകുളം : കിണറ്റിൽ വീണ ഭർത്താവിനെ അതി സാഹസികമായി രക്ഷിച്ച് ഭാര്യ. പിറവം സ്വദേശി രമേശനെയാണ് ഭാര്യ പത്‌മം കിണറ്റിലറങ്ങി രക്ഷിച്ചത്. അറുപത്തി നാലുകാരനായ രമേശന്‍ രാവിലെ വീട്ടിലെ കുരുമുളക് വള്ളിയിൽ നിന്നും കുരുമുളക് പറിക്കുന്നതിനിടെയായിരുന്നു കിണറ്റിലേക്ക് വീണത്.
കുരുമുളക് പടർന്ന മരം ഒടിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. 40 അടിയോളം താഴ്‌ചയുള്ള കിണറ്റിൽ ഭർത്താവ് വീഴുന്നത് കണ്ട ഭാര്യ പത്‌മം കയർ കെട്ടി കിണറ്റിലിറങ്ങുകയായിരുന്നു. ഒരാൾ പൊക്കത്തോളം വെള്ളമുള്ള കിണറ്റിലെ പടവുകളിൽ പിടിച്ച് കിടക്കുകയായിരുന്ന ഭർത്താവിനെ പത്മം താങ്ങി നിർത്തി.
അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഇരുപത് മിനിറ്റിനകം ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘം തങ്ങൾ കിണറ്റിൽ ഇറങ്ങണമോ, കുട്ട താഴ്ത്തി തന്നാൽ അതിൽ കയറാൻ കഴിയുമോയെന്ന് വിളിച്ച് ചോദിച്ചു. തനിക്ക് കുഴപ്പമില്ലന്നും ക്ഷീണിതനായ ഭർത്താവിനെ താൻ കുട്ടയിൽ കയറ്റാമെന്നും പത്‌മം മറുപടി നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതനുസരിച്ച് ആദ്യം രമേശനെയും പിന്നാലെ പത്‌മത്തെയും ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിലേക്ക് കയറിൽ ഊർന്നിറങ്ങിയതിനെ തുടർന്ന് പത്‌മത്തിന്‍റെ രണ്ടുകയ്യിന്‍റെയും തൊലി പൊളിഞ്ഞ നിലയിലായിരുന്നു. കിണറ്റിൽ വീണ രമേശന് കാര്യമായ പരിക്കുകളില്ല. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രമേശനെ മരണമുഖത്തു നിന്നും ജീവന്‍റെ പാതി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ധീരതയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. പത്‌മത്തിന്‍റെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ് രമേശനെ രക്ഷിക്കാനായതെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്‌സ് സംഘാംഗം പ്രഫുൽ പറഞ്ഞു. തങ്ങൾ സംഭവ സ്ഥലത്ത് എത്തി കിണറ്റിലേക്ക് നോക്കിയപ്പോൾ അതിൽ രണ്ട് പേർ ഉണ്ടന്ന് പോലും വ്യക്തമായിരുന്നില്ല. പത്‌മത്തിന്‍റെ ധൈര്യം സമ്മതിച്ച് കൊടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.