തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ (ജൂൺ 17) ജൂൺ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കാലവർഷം അടുത്ത ദിവസങ്ങളിൽ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ നാളെ (ജൂണ്‍ 18) അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം ജൂണ്‍ 19ന് ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂണ്‍ 20ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കടൽ പ്രക്ഷുബ്‌ദമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂണ്‍ 17) കേരള തീരത്ത് 2.2 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലുള്ളവർക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദേശം നൽകി. കടൽ തീരത്തിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രാജസ്ഥാനില്‍ ബിപര്‍ജോയ് സംഹാര താണ്ഡവം: അറബിക്കടലില്‍ രൂപമെടുത്ത് ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചതിന് പിന്നാലെ ബിപര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് രാജസ്ഥാനിലേക്ക് കടന്നു. ബാര്‍മര്‍ അടക്കമുള്ള ജില്ലകളില്‍ കനത്ത നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു. ഇതോടെ വിവിധ ജില്ലകളിലെ വൈദ്യുതി വിതരണം താറുമാറായി.
താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഈ മേഖലകളിലെ വീടുകളിലെല്ലാം വെള്ളം കയറി. ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിതയിടത്തേക്ക് മാറ്റി പാര്‍പ്പിച്ചു. മൗണ്ട് അബു പര്‍വത നിരകളിലും സമീപ മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചിട്ടുള്ളത്.
മൗണ്ട് അബുവിലേക്കുള്ള വിനോദ സഞ്ചാരം നിര്‍ത്തി വച്ചു. പര്‍വത നിരകളില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. മൗണ്ട് അബുവില്‍ നിന്ന് ഉത്ഭവിക്കുന്ന നീരുറവകളിലെല്ലാം ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നു.
also read: Saraswati River overflow: അതിശക്തമായ മഴ, ഗുജറാത്തിൽ ക്ഷേത്രത്തിന് മുകളിലൂടെ നിറഞ്ഞൊഴുകി സരസ്വതി നദി