തിരുവനന്തപുരം: വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം അനുകൂലികള്‍ തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സിനി ജോയ്, സിറാജ് നൈക്കുന്നി എന്നിവരാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് ഫേസ്‌ബുക്ക് പോസ്റ്റുകളുടെ ലിങ്ക് സഹിതമാണ് പരാതി നല്‍കിയത്.
'അങ്ങനെ സംഭവിച്ചാല്‍ ആറു മാസത്തിനകം നിന്റെ ഭാര്യ പറവൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകും' എന്നതാണ് സിനി ജോയിയുടെ പോസ്റ്റ്. ഇതിനര്‍ത്ഥം തന്നെ വധിക്കും എന്നു തന്നെയാണ് എന്ന് പരാതിയില്‍ സതീശന്‍ ചൂണ്ടിക്കാട്ടുന്നു. സഖാവ് കേരള എന്ന ഫേസ് ബുക്ക് പ്രൊഫൈല്‍ ഇത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. സതീശന്റെ ഭാര്യ പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും എന്നത് സഖാക്കളുടെ വാക്കാണെന്നാണ് സിറാജ് നൈക്കുനിയുടെ പോസ്റ്റ്.
ഇതിനര്‍ത്ഥം തന്നെ ഉടന്‍ വധിക്കുമെന്നാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 506 പ്രകാരം 7 വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തനിക്കെതിരെ സിപിഎം പരസ്യമായി വധ ഭീഷണി മുഴക്കുകയാണെന്നും ഇതു കൊണ്ടൊന്നും സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറില്ലെന്നും സതീശന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പരസ്യമായ വധഭീഷണി സി.പി.എം അനുകൂലികള്‍ മുഴക്കുന്നുവെന്ന പരാതിയുമായി വിഡി സതീശന്‍ പൊലീസ് മേധാവിയെ സമീപിച്ചത്.
Also Read: മുഖ്യമന്ത്രിയുടെ പ്രതികരണം അറിഞ്ഞാല്‍ അഭിപ്രായം പറയാമെന്ന് വിഡി സതീശൻ