തിരുവനന്തപുരം: ബസും സ്കൂട്ടറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു. ഉദിയൻകുളങ്ങര അഴകിക്കോണം ലക്ഷ്മി സദനത്തിൽ പരേതനായ ഹരികുമാറിന്‍റെ ഭാര്യ ജലജകുമാരി (38) (മഞ്ചു) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ പാറശാല താലൂക്ക് ഹെഡ് ക്വോട്ടേഴ്‌സ് ആശുപത്രിയ്ക്ക് മുമ്പിലാണ് സംഭവം. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ബസിൽ അതേ ദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിൻസീറ്റിൽ ഉണ്ടായിരുന്ന ജലജ ബസിന്‍റെ അടിയിലേയ്ക്ക് തെറിച്ച് വീഴുകയും പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.
സ്കൂട്ടർ ഓടിച്ചിരുന്ന ധനുവച്ചപുരം സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ തുഷാര (34)യെ പരിക്കുക്കളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ച ജലജയുടെ ഭർത്താവ് ഒന്നര വർഷത്തിനു മുമ്പ് ജോലി കഴിഞ്ഞ് മടങ്ങവേ അജ്ഞാത വാഹനമിടിച്ച് മരണപ്പെട്ടിരുന്നു. സ്വകാര്യ ടെക്സ്റ്റഴ്‌സിൽ ജീവനക്കാരിയാണ് ജലജ.പാറശാല ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.