തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ സാമൂഹ്യ മുന്നേറ്റത്തിൽ നാഴികകല്ലാവുന്ന ഒരു ചരിത്ര വിവാഹത്തിനാണ് പ്രണയദിനത്തിൽ തലസ്ഥാന നഗരം സാക്ഷ്യം വഹിക്കുന്നത്... സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിന്‍റെ പ്രോജക്‌ട് കോ-ഓർഡിനേറ്ററും ആക്‌ടിവിസ്റ്റുമായ ശ്യാമ എസ്. പ്രഭയും, ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ എക്‌സിക്യുട്ടിവ് ആയ മനു കാർത്തികയും തമ്മിലുള്ള വിവാഹം... പ്രണയത്തേക്കാൾ പോരാട്ടവും വിപ്ലവവുമാണ് ഈ ഒത്തുചേരൽ.
പുരോഗമനത്തിലേക്കുള്ള പുതിയ കാൽവയ്‌പ്പ്
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് തൃശൂർ സ്വദേശിയായ മനുവും തിരുവനന്തപുരം സ്വദേശിയായ ശ്യാമയും കുടുംബജീവിതത്തിൽ ഒന്നിക്കുന്നത്. ഇരുവരും തിരിച്ചറിയൽ രേഖ പ്രകാരം ട്രാൻസ്ജെൻഡറുകളാണ്. ഔദ്യോഗികമായി ട്രാൻസ്ജെൻഡർ എന്ന് രേഖപ്പെടുത്തിയ രണ്ടു പങ്കാളികൾ തമ്മിലുള്ള രാജ്യത്തെ ആദ്യത്തെ വിവാഹമാണിതെന്ന് ശ്യാമയും മനുവും പറയുന്നു.
![trivandrum trans marriage of Shyama S Prabha and Manu Karthika on valentine day trivandrum Shyama Manu trans marriage പ്രണയ ദിനത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ വിവാഹിതരാകുന്നു രണ്ട് ട്രാൻസ്ജെൻഡർ വ്യക്തികളുടെ വിവാഹം ശ്യാമ എസ് പ്രഭ മനു കാർത്തിക വിവാഹം വാലന്‍റൈൻസ് ഡേ ട്രാൻസ്ജെൻഡർ വിവാഹം valentine day trans marriage thiruvananthapuram transgender marriage marriage of two transgenders](https://etvbharatimages.akamaized.net/etvbharat/prod-images/14443372_tiw.jpg)
മുമ്പും ട്രാൻസ്ജെൻഡർ വിവാഹങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ രേഖപ്രകാരം ഒരാൾ പുരുഷനും മറ്റൊരാൾ സ്ത്രീയുമായിരിക്കും. അല്ലെങ്കിൽ രണ്ടിലൊരാൾ മാത്രമായിരിക്കും ട്രാൻസ്ജെൻഡർ. രണ്ടു ട്രാൻസ്ജെൻഡറുകൾ ഔദ്യോഗികമായി ദമ്പതികളാവുന്ന ആദ്യ വിവാഹം സർക്കാരിനും നിയമസംവിധാനത്തിനും ചില ബാധ്യതകൾ ഏൽപ്പിച്ചു കൊടുക്കുന്നുണ്ട്. നിലവിലുള്ള നിയമപ്രകാരം ഇവരുടെ വിവാഹ രജിസ്ട്രേഷന് നിയമസാധുതയില്ല. അതിനാൽ വിവാഹശേഷം സർക്കാരിനെയും കോടതിയെയും സമീപിക്കാനാണ് ഇരുവരുടെയും തീരുമാനം.
'കാഴ്‌ചപ്പാടുകളോടൊപ്പം നിയമങ്ങളും മാറണം'
ട്രാൻസ്ജെൻഡറുകളോടുള്ള സമൂഹത്തിൻ്റെ നിലപാടുകൾ ഒട്ടേറെ മാറിയെങ്കിലും നിലനിൽപ്പിന് ഇനിയും ഏറെ ദൂരം താണ്ടേണ്ടതുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിഞ്ഞുള്ള തങ്ങളുടെ ലൈംഗിക ജീവിതം എങ്ങനെയെന്നറിയാൻ സമൂഹത്തിന് താൽപര്യമുണ്ട്. ലൈംഗികജീവിതത്തിന് അപ്പുറം വൈകാരികവും മാനസികവുമായ ബന്ധവും മനുഷ്യർക്കിടയിൽ ഉണ്ടെന്നാണ് ഇത്തരക്കാർക്കുള്ള മറുപടി.
തങ്ങളുടെ വിവാഹം കാത്തിരിക്കുന്ന നിരവധി ട്രാൻസ്ജെൻഡറുകൾ ഉണ്ട്. അവർക്ക് മുന്നോട്ട് വരാൻ തങ്ങൾ തുടക്കം നൽകണം. അതിന് സർക്കാരും നിയമവ്യവസ്ഥയും ധൈര്യം പകരണം. നിലനിൽപ്പിനും അതിജീവനത്തിനും സഹായിക്കുന്ന തരത്തിൽ ട്രാൻസ് സമൂഹത്തിൻ്റെ വിവാഹ, സ്വത്തവകാശ, ദത്തവകാശ നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാരും നിയമ വ്യവസ്ഥയും തയാറാകണമെന്നും ശ്യാമയും മനുവും ചൂണ്ടിക്കാട്ടുന്നു.
ഒന്നിച്ചു ജീവിക്കാൻ 2017ൽ തീരുമാനമെടുത്ത മനുവും ശ്യാമയും സാമ്പത്തികമായി സ്വയംപര്യാപ്തത നേടുന്നതിനും കുടുംബത്തിലെ ചുമതലകൾ നിർവഹിക്കുന്നതിനും കുടുംബത്തിൻ്റെ അനുവാദത്തിനുമായി കാത്തിരുന്നത് അഞ്ചുവർഷമാണ്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പേ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ലിംഗപരമായ സ്വത്വം ഉറപ്പാക്കിയ ശേഷമാണ് ജീവിതത്തിലേക്ക് കടക്കുന്നത്. ട്രാൻസ് വിഭാഗക്കാരുടെ അതിജീവന പോരാട്ടത്തിന് ഇന്ധനം പകരുന്ന അസാധാരണവും ധീരവുമായ തീരുമാനത്തിലൂടെ...