തിരുവനന്തപുരം: പ്രളയവും കൊവിഡും തളര്‍ത്തിയ ടൂറിസം മേഖല തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2018ലും 19ലും കേരളത്തെ വിഴുങ്ങിയ പ്രളയവും 2020ലെ കൊവിഡ് മഹാമാരിയും വിനോദ സഞ്ചാര മേഖലയിലെ പ്രതീക്ഷിത വളര്‍ച്ചയെ വളരെ പ്രതികൂലമായി ബാധിച്ചു. 2017നെ അപേക്ഷിച്ച് 2022ല്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 50% വര്‍ധനവുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഒരോ കലണ്ടര്‍ വര്‍ഷവും സംസ്ഥാനം സന്ദര്‍ശിക്കുന്ന ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ വിനോദ സഞ്ചാര നയം വിഭാവനം ചെയ്‌തിരിക്കുന്നത്. 2016ല്‍ 29,658 കോടിയായിരുന്നു സംസ്ഥാനത്തിന്‍റെ ആകെ ടൂറിസം വരുമാനം. 2020ല്‍ ഇത് 11,335 കോടിയായി കുറഞ്ഞു. ആകെ വരുമാനത്തില്‍ ഉണ്ടായത് 74% ഇടിവ്.
![Tourism sector Kerala Tourism kerala tourism responsible tourism Kerala Tourism news responsible tourism news ടൂറിസം മേഖല കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-03-tourism-special-7206928_12112021144353_1211f_1636708433_1087.jpg)
2021-22 സാമ്പത്തിക വര്‍ഷം 320 കോടിയുടെ പദ്ധതി വിഹിതമാണ് ബഡ്‌ജറ്റില്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ തുക അപര്യാപ്‌തമെന്ന് കണ്ട് 383 കോടി രൂപ അധികമായി അനുവദിക്കണമെന്ന് ടൂറിസം വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം മേഖലയില്‍ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി പോസ്റ്റ് കൊവിഡ് ക്യാമ്പയിനുകളും തുടങ്ങി കഴിഞ്ഞു.
തൊഴിലിനായി ഉത്തരവാദിത്ത ടൂറിസം
സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും വരുമാനവും ലഭിക്കുന്ന പദ്ധതിയാണ് 'ഉത്തരവാദിത്ത ടൂറിസം'(Responsible Tourism). 2017 ജൂണില്‍ രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രാദേശിക കലാരൂപങ്ങളും കലാപ്രവര്‍ത്തകരും, കരകൗശല വസ്‌തുക്കളും അവയുടെ നിര്‍മാതാക്കളും, പരമ്പരാഗത തൊഴിലും അത് ചെയ്യുന്നവരും എന്നിങ്ങനെ സംസ്‌കാരത്തിന്‍റെ ഭാഗമായതും ടൂറിസവുമായി വിവിധ തരത്തില്‍ ബന്ധപ്പെടുത്താവുന്ന ഉപജീവന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തികൊണ്ട് ടൂറിസത്തിലൂടെ അധിക വരുമാനവും പ്രാദേശിക തൊഴിലും ലഭ്യമാക്കും.
![Tourism sector Kerala Tourism kerala tourism responsible tourism Kerala Tourism news responsible tourism news ടൂറിസം മേഖല കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-03-tourism-special-7206928_12112021144353_1211f_1636708433_1003.jpg)
മിഷന്‍റെ കീഴില്‍ 20,200 യൂണിറ്റുകളാണ് ഇന്ന് നിലവിലുള്ളത്. ഉത്തരവാദിത്ത ടൂറിസം ഗ്രാമം എന്ന പദ്ധതി ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളും ഇത് മാതൃകയാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് കേരള ടൂറിസവുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
ടൂറിസം പ്രകൃതി സൗഹൃദമാക്കും…
ടൂറിസം മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കാനും പ്രകൃതി സൗഹൃദമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാനുമാണ് ആലോചന. പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ ഉതകുന്ന പ്രവൃത്തികള്‍ക്കാകും മുന്‍ഗണന. വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ ടൂറിസം വകുപ്പ് ഇതിനോടകം തുടങ്ങി കഴിഞ്ഞു.
![Tourism sector Kerala Tourism kerala tourism responsible tourism Kerala Tourism news responsible tourism news ടൂറിസം മേഖല കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-03-tourism-special-7206928_12112021144353_1211f_1636708433_232.jpg)
അതേസമയം, ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന്‍റെ അഭാവം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ പദ്ധതികള്‍ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നതായാണ് വിനോദ സഞ്ചാര വകുപ്പ് പറയുന്നത്. ഇതിനായി പ്രഖ്യാപിച്ച ഗ്രീന്‍ ഗ്രാസ് പദ്ധതി(Green Grass Project) വഴി 79 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കുന്നതിന് 4.79 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഭിന്നശേഷി സൗഹൃദത്തിന് ബാരിയര്‍ ഫ്രീ ടൂറിസം
ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ ടൂറിസം കേന്ദ്രങ്ങളെ മാറ്റിയെടുക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ബാരിയര്‍ ഫ്രീ ടൂറിസം(Barrier Free Tourism). പദ്ധതി നടത്തിപ്പിനായി ഈ സാമ്പത്തിക വര്‍ഷം 6.9 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കൈവരിയുള്ള റാമ്പ്, ബ്രെയിന്‍ ലിപിയിലുള്ള ദിശാ സൂചകം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, വില്‍ചെയര്‍, വാക്കിങ് സ്റ്റിക്, ക്രച്ചസുകള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
![Tourism sector Kerala Tourism kerala tourism responsible tourism Kerala Tourism news responsible tourism news ടൂറിസം മേഖല കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-03-tourism-special-7206928_12112021144353_1211f_1636708433_923.jpg)
84 ടൂറിസം ഡെസ്റ്റിനേഷനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 69 എണ്ണം പൂര്‍ത്തീകരിക്കപ്പെട്ട് കഴിഞ്ഞു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളില്‍ നിലവില്‍ ടൂറിസം വകുപ്പ് വീല്‍ചെയര്‍ റാമ്പ് നിര്‍മിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ വ്യാപിപ്പിച്ച് ബീച്ചുകളും ഭിന്നശേഷി സൗഹൃദമാക്കാനാണ് വിനോദസഞ്ചാര വകുപ്പ് ഒരുങ്ങുന്നത്.
ആദ്യ ജൈവ വൈവിധ്യ ടൂറിസം സര്‍ക്യൂട്ട് കൊല്ലത്ത്
ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് ടൂറിസം പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജഡായുപ്പാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. കായലും കടലും ഭംഗിയുള്ള തോടുകളും തുരുത്തുകളും മലയോരവുമുള്ള കൊല്ലം ജില്ല വിനോദ സഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.
![Tourism sector Kerala Tourism kerala tourism responsible tourism Kerala Tourism news responsible tourism news ടൂറിസം മേഖല കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-03-tourism-special-7206928_12112021144353_1211f_1636708433_633.jpg)
കണ്ടല്‍കാടുകളിലേക്കുള്ള ജലയാത്ര, മലകയറ്റം, തെന്മല-അച്ചന്‍കോവില്‍ വനമേഖലയിലൂടെയുള്ള സഞ്ചാരം എന്നിവ ഈ സര്‍ക്യൂട്ടിലുണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഡി.പി.ആര്‍ തയാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടിങ് ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ഇതിനു പുറമെ മലബാര്‍ മേഖലയിലെ സാഹിത്യ സാംസ്‌കാരിക കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് എന്ന പേരില്‍ പുതിയ ടൂറിസം പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.
കൗമാരക്കാരെ നോട്ടമിട്ട് സാഹസിക ടൂറിസം…
സാഹസിക ടൂറിസം മേഖലയില്‍ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. സാഹസിക വിനോദ സഞ്ചാര മേഖലയിലെ സുരക്ഷ മാനദണ്ഡങ്ങള്‍ തയാറാക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പിന്‍റെ വിദഗ്‌ധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം ആക്‌ടിവിറ്റികളെ ഉള്‍പ്പെടുത്തി സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഗൈഡ് ലൈന്‍സ് നടപ്പിലാക്കി കഴിഞ്ഞു.
കൂടാതെ ടെന്‍റ് ക്യാമ്പിങ്ങിന് പ്രത്യേക സുരക്ഷ മാനദണ്ഡങ്ങളും നിശ്ചയിച്ച് നടപ്പിലാക്കി വരുന്നുണ്ട്. അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സിനായി കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇ-രജിസ്‌ട്രേഷന്‍ സംവിധാനമാണ് നിലവിലുള്ളത്. വിനോദ സഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ വിദഗ്ധരും അടങ്ങിയ കമ്മിറ്റിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തലാണ് വിനോദ സഞ്ചാര വകുപ്പ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. രണ്ടു വര്‍ഷമാണ് രജിസ്‌ട്രേഷന്‍ കാലാവാധി.
Also Read: Rahul Gandhi: ഹിന്ദുമതവും ഹിന്ദുത്വയും വ്യത്യസ്തമെന്ന് രാഹുൽ ഗാന്ധി