തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ തോട്ടണ്ടി അഴിമതിക്കേസിലെ പ്രതി കെഎ രതീഷിന്‍റെ ശമ്പളം വർധിപ്പിക്കാൻ സർക്കാർ നീക്കം. നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയായ കെഎ രതീഷിന്‍റെ ശമ്പളം ഇരട്ടിയാക്കാനാണ് നീക്കം നടക്കുന്നത്. 80,000 രൂപയിൽ നിന്ന് 1,70,000 രൂപയാക്കാൻ കെഎ രതീഷ് തന്നെ സർക്കാരിന് കത്ത് നൽകി. ശമ്പളം വർധിപ്പിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
നേരത്തെ ഇൻകെൽ എംഡി സ്ഥാനത്തിരുന്ന രതീഷിന് 1,70,000 രൂപയായിരുന്നു ശമ്പളം. ഇൻകെലിൽ നിന്നും ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിയപ്പോൾ 80,000 രൂപയായി കുറഞ്ഞു. ഖാദി ബോർഡിൽ സെക്രട്ടറിക്കാണ് ശമ്പളം വർധിപ്പിക്കുന്നതിനുള്ള അനുമതിയുള്ളത്. ഈ അധികാരം ഉപയോഗിച്ചാണ് കെഎ രതീഷ് തന്നെ ശമ്പളം ഇൻകെലിലെ ശമ്പളത്തിന് സമാനമാക്കാൻ അംഗീകാരം തേടിയത്. തോട്ടണ്ടി അഴിമതിക്കേസിൽ സർക്കാർ സിബിഐയ്ക്ക് പ്രോസിക്യൂഷൻ അഴിമതി നിഷേധിച്ചതിനു പിന്നാലെയാണ് ശമ്പള വർധനവിനും നീക്കം നടക്കുന്നത്. വിജിലൻസ് എഴുതിത്തള്ളിയ അഴിമതി കേസിൽ സിബിഐയാണ് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷന് വലിയ നഷ്ടമുണ്ടായതായി കണ്ടെത്തിയത്.