തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചിട്ടും പൊതുഗതാഗതം സാധാരണ നിലയിലാകാത്തത് യാത്രാക്കാരെ വലയ്ക്കുന്നു. പ്രവർത്തനമാരംഭിച്ച ഓഫീസുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവരാണ് പ്രതിസന്ധിയത്. യാത്രയ്ക്ക് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
പരിമിതമായ സർവീസുകളാണ് കെ.എസ്.ആർ.ടി.സി നിലവിൽ നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നുള്ളത് പത്ത് സർവീസുകളാണ്. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കാരണം ഡിപ്പോകൾ അടഞ്ഞു കിടക്കുന്നതും സർവീസുകൾ കുറയാൻ കാരണമായി. കഴിഞ്ഞ ദിവസം അടച്ച കാട്ടാക്കട ഡിപ്പോയിൽ നിന്നും വ്യാഴാഴ്‌ച മുതലേ സർവീസ് ആരംഭിക്കുകയുള്ളൂ. നഗരത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ യാത്രയ്ക്ക് കെ.എസ്. ആർ.ടി.സിയെ ആശ്രയിക്കുന്നവരാണ് ബുദ്ധിമുട്ടിലായത്. സമരത്തിലായതിനാൽ സ്വകാര്യ ബസുകളും നിരത്തിലിറങ്ങുന്നില്ല. കൊവിഡിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്താകെ 2000ത്തിൽ താഴെ സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്.