തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാനും പഠനനിലവാരം ഉയർത്താനുമൊരുങ്ങി സർക്കാർ. ഇതുസംബന്ധിച്ച് ഈ മാസം 30നകം റിപ്പോർട്ട് നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സമിതിക്ക് നിർദേശം നൽകി.
ഡ്രൈവിംഗ് സ്‌കൂളുകളുടെ ഫീസും സിലബസും സമിതി നിശ്ചയിക്കും. അലക്ഷ്യമായി വാഹനമോടിക്കുന്നതുമൂലം വാഹനാപകടങ്ങൾ വർധിക്കുന്നത് ഗൗരവമായെടുക്കാനാണ് സർക്കാർ തീരുമാനം. ഡ്രൈവിംഗ് പരീക്ഷ പാസാകുന്ന ഭൂരിഭാഗം പേർക്കും ശരിയായി വാഹനം ഓടിക്കാൻ അറിയില്ല എന്ന കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. ലൈസൻസ് നേടുന്നവർ വീണ്ടും പരിശീലനം നേടിയ ശേഷമാണ് വാഹനമോടിക്കുന്നത്. ഇതൊഴിവാക്കാൻ മികച്ച പരിശീലനം ഏർപ്പെടുത്തും. തിയറി പ്രാക്‌ടിക്കൽ ക്ലാസുകൾക്ക് സമയം നിശ്ചയിക്കുന്നതും സമിതിയുടെ പരിഗണനയിലുണ്ട്.
ഡ്രൈവിംഗ് സ്‌കൂളുകൾ സ്വന്തം നിലക്കാണ് ഇപ്പോൾ ഫീസ് ഈടാക്കുന്നത്. ഇത് ഏകീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിശ്ചയിക്കും. പരിശീലകർക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത്, ഐ.ഡി.ടി.ആർ ജോയിൻ്റ് ഡയറക്‌ടർ ഡോ. പി.എം മുഹമ്മദ് നജീബ് എന്നിവരാണ് സമിതി അംഗങ്ങൾ.