തിരുവനന്തപുരം: കർഷക സമരത്തെ അടിമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. സമരത്തെ രാഷ്ട്രീയമായി നേരിടാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ല. സമരം ശക്തിപ്പെടുത്തുമെന്നും എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ഇടതു കർഷക സംഘടനകൾ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് രാമചന്ദ്രൻ പിള്ള.
കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കർഷക നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണുണ്ടായത്. പാർലമെന്‍റിൽ ചർച്ചചെയ്തില്ല. ബില്ലുകൾ വോട്ടിനിടാൻ ആവശ്യപ്പെട്ട എംപിമാരെ പുറത്താക്കി. കൃഷിഭൂമിയും കാർഷികോത്പന്നങ്ങളും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാക്കാനാണ് ശ്രമം. പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും അവശ്യസാധനങ്ങളുടെ വില വർധനവിനും വഴിയൊരുക്കുന്നതാണ് നിയമഭേദഗതികൾ. കർഷകരും ഉപഭോക്താക്കളും ഒരുപോലെ ചൂഷണം ചെയ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.