തിരുവന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് പകർച്ചവ്യാധി നിയമപ്രകാരം കണ്ടോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. പരിപാടി സംഘടിപ്പിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലിനും കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, ഉപവാസം അനുഷ്ടിച്ച രമേശ് ചെന്നിത്തല, സമരപ്പന്തലിലെത്തിയ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെ കേസെടുത്തിട്ടില്ല.
കേരളത്തിലേക്ക് മടങ്ങുന്ന വിദേശ മലയാളികൾക്ക് യാത്രക്കു മുമ്പ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെയാണ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുമ്പിൽ ഏകദിന ഉപവാസം നടത്തിയത് . സാമൂഹിക അകലം പാലിച്ച് 500ലേറെ കോൺഗ്രസ് പ്രവർത്തകരാണ് പിന്തുണയുമായി സമരപന്തലിൽ എത്തിയത്.