തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന ബ്രൂവറി ഇടപാടിൽ സത്യം പുറത്തുവരുന്നതു വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല. ഇത് സംബസിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ തീരുമാനം സർക്കാരിനേറ്റ തിരിച്ചടിയാണ്. വൻ അഴിമതി മൂടി വയ്ക്കാനുള്ള ശ്രമമാണ് കോടതി ഇടപെടലിലൂടെ ഇല്ലാതായത്.
അതീവ രഹസ്യമായി നടന്ന വൻ അഴിമതിയാണ് ബ്രൂവറി സിസ്റ്റലറി ഇടപാടാണിത്. ഫയൽ പരിശോധിച്ചാൽ അഴിമതിക്ക് കൂട്ടുനിന്നവരെ കണ്ടെത്താൻ കഴിയും. ഊരും പേരുമില്ലാത്ത കമ്പനിക്കാണ് അന്നത്തെ വ്യവസായ വകുപ്പ് ഭൂമി അനുവദിച്ചത്- ചെന്നിത്തല ആരോപിച്ചു.
ഇ.പി ജയരാജൻ സാക്ഷിയായി ഹാജരായില്ലെങ്കിൽ എന്ത് ചെയ്യുമെന്നത് എന്നെ സംബന്ധിക്കുന്ന കാര്യമല്ല. അതൊക്കെ കോടതി നോക്കും. കോടതിയിൽ വക്കീലിനെ വച്ച് അവധിക്ക് അപേക്ഷിച്ചയാളാണ് ഇപ്പോൾ രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാൻ ഇല്ലെന്ന് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബേറിൽ ദുരൂഹതയുണ്ട്. ആക്രമണത്തിന് പിന്നില്‍ ആദ്യം കോൺഗ്രസുകാരനെന്ന് പറഞ്ഞ ജയരാജൻ ഇപ്പോൾ കോൺഗ്രസുകാരനെന്ന് സംശയിക്കുന്നതായി പറയുന്നു. ജയരാജൻ പറയുന്നതിന് എന്ത് വിലയാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.