തിരുവനന്തപുരം : മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തെക്ക്-കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനുമിടയിൽ തീരം തൊടും. ഇതിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ബുധനാഴ്‌ചയോടെ മഴ സജീവമാകുമെന്നും മുന്നറിയിപ്പുണ്ട്.
എന്നാൽ ഇന്ന് സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബുധനാഴ്‌ച (17-05-2023) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ടായി. എന്നാൽ ഒരു ജില്ലയിലും ഇന്നലെ ജാഗ്രത മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം മോഖ ചുഴലിക്കാറ്റ് കേരളത്തിൽ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നലെ രാവിലെയോടെ ദിശ മാറി വടക്ക്-വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങിയ മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു.