തിരുവനന്തപുരം: നികുതി നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് രാലിലെ 11ന് തലസ്ഥാനത്ത് എത്തി. കണ്ണൂരിൽ നിന്ന് വിമാനമാർഗമാണ് മുഖ്യമന്ത്രി തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്ത് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ കർശനമായ സുരക്ഷയാണ് പൊലീസ്, മുഖ്യമന്ത്രിക്കായി ഒരുക്കിയത്.
വിമാനത്താവളം മുതൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന മുഴുവൻ പ്രദേശങ്ങളിലെയും ഓരോ 100 മീറ്റര്‍ അകലത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എസ്‌ഐമാരാണ് റോഡിലെ സുരക്ഷയ്‌ക്ക് നേതൃത്വം നല്‍കുന്നത്. വിമാനത്താവളത്തിലും കർശന സുരക്ഷയാണുള്ളത്. ഇന്ന് രണ്ട് പൊതുപരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതില്‍, 12 മണിക്ക് കോവളം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ലോക മാതൃഭാഷ ദിനാഘോഷ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി റദ്ദാക്കി.
പരിപാടി റദ്ദാക്കിയ ശേഷം മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് മടങ്ങി. മന്ത്രിമാരായ സജി ചെറിയാൻ, കെഎൻ ബാലഗോപാൽ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. അരലക്ഷം മുൻഗണനാകാർഡുകളുടെ സംസ്ഥാന തല വിതരണോദ്ഘാടനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റൊരു ചടങ്ങ്. വൈകിട്ട് 3.30ന് അയ്യങ്കാളി ഹാളിലാണ് ചടങ്ങ്. കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ പ്രതിപക്ഷ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം ഇന്നും ഉണ്ടാവാൻ സാധ്യതയുണ്ട്.