തിരുവനന്തപുരം: മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് എസ്എഫ്ഐയുടെ മുകളിൽ കൊണ്ടുപോയി വയ്‌ക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കെ വിദ്യ ചെയ്‌ത ക്രമക്കേടിൽ എസ്എഫ്ഐ നിലപാട് പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ തെളിവുകളുണ്ടെന്ന് പറയുന്ന കെഎസ്‌യു നേതാക്കൾ എന്തുകൊണ്ട് തെളിവ് പുറത്തുവിടുന്നില്ലെന്നും പിഎം ആർഷോ ചോദിച്ചു.
വിദ്യ ചെയ്‌ത ക്രമക്കേടിൽ തനിക്ക് പങ്കുണ്ടെന്ന തരത്തിൽ വരെ ആരോപണം ഉന്നയിച്ചു. അത് നിഷ്‌കളങ്കമായ ശ്രമം അല്ല. തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. തെറ്റ് മനസിലാക്കി മാപ്പ് പറയുമെന്ന് പറഞ്ഞ കെഎസ്‌യുക്കാർ എന്തുകൊണ്ട് പറയുന്നില്ല. എസ്എഫ്ഐയെ വേട്ടയാടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിയത്. തെറ്റായ വാർത്ത നൽകി ഒരു സംഘടനയെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ അവസാനിപ്പിക്കണം. എസ്എഫ്ഐ അങ്ങനെയൊന്നും തകരില്ല.
തന്‍റെ റിസൾട്ടിലടക്കം ഗുരുതര ക്രമക്കേടാണ് നടന്നത്. ഇക്കാര്യത്തില്‍ ഗൂഢാലോചനയും നടന്നിട്ടുണ്ട്. ആസൂത്രിതമായാണ് നടന്നത്. കൃത്യതയുള്ള സമഗ്രാന്വേഷണം നടക്കണം. ഇത് എസ്‌എഫ്‌ഐയെ തകർക്കാൻ വേണ്ടിയുള്ള നീക്കമാണ്. തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താൻ പല മാധ്യമങ്ങളും തയ്യാറായിട്ടില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ചൂണ്ടിക്കാട്ടി.
വിദ്യയെ തള്ളി ഇടതുപക്ഷം: വ്യാജ സർട്ടിഫിക്കറ്റ് വിവാദമുയർന്നതോടെ വിദ്യയെ തള്ളി ഇടതുപക്ഷം. വിവാദം ഉയർന്നതിന് പിന്നാലെ എസ്‌എഫ്ഐ ഇടതുപക്ഷ നേതാക്കളുടെ കൂടെ നിൽക്കുന്ന വിദ്യയുടെ ചിത്രങ്ങൾ അടക്കം പുറത്തുവന്നിരുന്നു. വിദ്യ എസ്എഫ്ഐ നേതാവല്ലെന്ന് പറഞ്ഞ് ഇപി ജയരാജൻ രംഗത്തെത്തിയിരുന്നു. എന്നാല്‍, പിന്നാലെ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ പ്രവർത്തക ആയിരുന്നു എന്നതിനാൽ അവരുടെ കുറ്റം എസ്എഫ്ഐയുടെ മേൽ കെട്ടിവയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷും വ്യക്തമാക്കി.
വിദ്യയ്‌ക്കെതിരായി കാസർകോടും കേസ്: മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ എക്‌പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ച കേസിൽ കെ വിദ്യയ്‌ക്കെതിരെ ഇന്നലെ കാസർകോട് നീലേശ്വരത്തും കേസെടുത്തു. കാസർകോട് നീലേശ്വരം കരിന്തളം ഗവൺമെന്‍റ് കോളജ് അധികൃതർ നൽകിയ പരാതിയിലാണ് കേസ്. നേരത്തെ മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍ വിദ്യയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. വിദ്യ വ്യാജരേഖ സമർപ്പിച്ചത് പാലക്കാടായതിനാല്‍ കേസ് അവിടേക്ക് കൈമാറുകയായിരുന്നു.
വിവരം പുറത്തുവന്ന് മൂന്നുദിവസമായിട്ടും വിദ്യയെ പൊലീസ് പിടികൂടിയിട്ടില്ല. ഇതിനിടെ വിദ്യ ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിഷയത്തിൽ ഔദ്യോഗികമായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. എന്താണ് സംഭവം എന്ന് മാധ്യമങ്ങളിൽ കാണുമ്പോഴാണ് അറിയുന്നത്. വിവാദമായ സർട്ടിഫിക്കറ്റ് തന്‍റെ കൈയില്‍ ഇല്ലെന്നും വിദ്യ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ കാലടി സംസ്‌കൃത സർവകലാശാലയിൽ കെ വിദ്യ പിഎച്ച്ഡിക്ക് പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചാണെന്നും ആരോപണം ഉയരുന്നു. മുൻ വിസി ധർമ്മരാജ് അടാട്ട് ഉൾപ്പെടെയുള്ളവരുടെ സ്വാധീനം വിദ്യയുടെ പ്രവേശനത്തിൽ ഉണ്ടെന്നും ആരോപണമുണ്ട്. സംഭവത്തിൽ എസ്‌സി, എസ്‌ടി സെല്ലിന് പരാതി നൽകിയ വിദ്യാർഥികളെ വിസി അപമാനിച്ചുവെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സർവകലാശാലയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.