തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി ജോർജിന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യം തുറന്ന കോടതിയിൽ പ്രദർശിപ്പിക്കാൻ നിർദേശം. പി.സി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയതിന് തെളിവായി പൊലീസ് കോടതിയിൽ സമർപിച്ച നാല് സിഡികളാണ് പ്രദർശിപ്പിക്കുന്നത്. ഇതിനുള്ള സജ്ജീകരണം കോടതിയിൽ ഒരുക്കാൻ സൈബർ സെൽ സിഐയോട് കോടതി നിർദേശിച്ചു. ഈ മാസം 23നാണ് പ്രസംഗം കോടതി പരിശോധിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ആണ് കേസ് പരിഗണിക്കുന്നത്.
എന്നാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത്. അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാൻ കഴിയില്ല. പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിനു ശേഷമാണ് പാലാരിവട്ടത്തെ പ്രസംഗത്തിന്‍റെ പേരിൽ പൊലീസ് മറ്റൊരു എഫ്ഐആർ റജിസ്റ്റർ ചെയ്‌തത്.
പൊലീസ് സമ്മർദത്തിലാകുന്നതിന്‍റെ പേരിലാണ് ഈ നടപടികളെന്നും അഭിഭാഷകൻ ശാസ്‌തമംഗലം എസ്. അജിത്കുമാർ കോടതിയിൽ വാദിച്ചു. അതേ സമയം പി.സി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പ്രസംഗം നടത്തിയത്.