തിരുവനന്തപുരം : സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം കൂടുതല്‍ ഡിപ്പോകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. പാറശാലയില്‍ നടപ്പിലാക്കിയ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വിജയമാണെന്ന വിലയിരുത്തല്‍ ഉണ്ടായതിന് പിന്നാലെയാണ് പരിഷ്‌കരണം കൂടുതല്‍ ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച് ഡിപ്പോകളില്‍ കൂടി സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്താനാണ് മാനേജ്‌മെന്‍റിന്‍റെ തീരുമാനം.
നെയ്യാറ്റിന്‍കര, വിഴിഞ്ഞം, പൂവാര്‍, വെള്ളറട, കാട്ടാക്കട ഡിപ്പോകളിലാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതിനായി മറ്റ് ഡിപ്പോ, കോമണ്‍ പൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓഡിനറി ബസുകള്‍ സിംഗിൾ ഡ്യൂട്ടി ഏര്‍പ്പെടുത്തിയ ഡിപ്പോകളില്‍ എത്തിക്കാന്‍ ഉത്തരവായി. വരുന്ന തിങ്കളാഴ്‌ച മുതല്‍ ഈ ഡിപ്പോകളില്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങും.
അതേസമയം, 12 മണിക്കൂർ സിംഗിൾ സ്യൂട്ടി സംവിധാനം ഏർപ്പെടുത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകള്‍ക്ക് കടുത്ത അതൃപ്‌തിയാണുള്ളത്. പാറശ്ശാലയില്‍ നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തെ പറ്റി കൃത്യമായ വിലയിരുത്തല്‍ നടത്താതെ ഇത് വ്യാപിപ്പിക്കരുതെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. എന്നാല്‍ യൂണിയനുകളുടെ എതിര്‍പ്പ് മറികടന്ന് മാര്‍ച്ച് മാസം അവസാനത്തോടെ തന്നെ സംസ്ഥാനത്തെ മുഴുവന്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളിലും 12 മണിക്കൂർ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനാണ് മാനേജ്മെന്‍റ് പദ്ധതിയിടുന്നത്. കൂടാതെ ജീവനക്കാര്‍ രാജി സമര്‍പ്പിച്ചാല്‍ അവരെ വേഗത്തില്‍ വിടുതല്‍ ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍ക്ക് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.