തിരുവനന്തപുരം : കെഎസ്ആർടിസി ബസ് അനാവശ്യമായി 20 മിനിട്ടോളം ഓണാക്കിയിട്ട് ഇന്ധനം നഷ്‌ടപ്പെടുത്തിയ സംഭവത്തിൽ ബദൽ ഡ്രൈവറെ പിരിച്ചുവിടുകയും, രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്‌തു (KSRTC Driver Suspended). പാറശ്ശാല ഡിപ്പോയിലെ ബദൽ ഡ്രൈവര്‍ പി.ബൈജുവിനെയാണ് പിരിച്ചുവിട്ടത്.
പാറശ്ശാല ഡിപ്പോയിലെ കണ്ടക്‌ടർ ശ്രീ. രജിത്ത് രവി, പാറശ്ശാല യൂണിറ്റില്‍ അസിസ്റ്റന്‍റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചുവരുന്ന ചാര്‍ജ്ജ്മാന്‍ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. ഡീസല്‍ പാഴാക്കരുതെന്നുളള കോര്‍പറേഷന്‍റെ ആവര്‍ത്തിച്ചുളള നിര്‍ദ്ദേശം ലംഘിക്കുകയും ഇക്കാര്യം അന്വേഷിച്ച സി.എം.ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്‌ത സംഭവത്തിലാണ് നടപടി.
ഈ മാസം 9 ന് ( ജനുവരി 9 ചൊവ്വ ) ആയിരുന്നു നടപടിക്ക് ആസ്‌പദമായ സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സി എം ഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര - കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്‌തിരുന്ന CS88 (JN548)-ാം നമ്പര്‍ ബസ് കണ്ടക്‌ടറോ, ഡ്രൈവറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്‌ത് നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
20 മിനിട്ടോളം ബസ് ഇങ്ങനെ തന്നെ നിർത്തിയിട്ടിരുന്നു. തുടർന്ന് ബസ് സ്റ്റാര്‍ട്ടിംഗില്‍ നിർത്തിയിരിക്കുന്നതിനെ സംബന്ധിച്ച് ഡ്രൈവറോട് അന്വേഷിച്ചപ്പോൾ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് സി എം ഡിയോട് ഡ്രൈവര്‍ പരുഷമായി മറുപടി പറയുകയുമുണ്ടായി. സ്ഥിരം ജീവനക്കാരനായ കണ്ടക്‌ടർ, ഡ്രൈവർ ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തടയുന്നത് ഒഴിവാക്കാന്‍ ശ്രദ്ധവയ്ക്കാതിരിക്കുകയെന്ന കൃത്യവിലോപം നടത്തിയതിനാണ് ശ്രീജിത് രവിയെ സസ്പെൻഡ് ചെയ്‌തത്. പാറശ്ശാല യൂണിറ്റില്‍ അസിസ്റ്റന്‍റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചുവരുന്ന ചാര്‍ജ്ജ്മാന്‍ കെ.സന്തോഷ് കുമാറിനെ ബസിന്‍റെ തകരാര്‍ സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും യഥാസമയം പരിഹരിക്കാതിരുന്നതിനാണ് സസ്പെൻഡ് ചെയ്‌തത്.
Also read : കെഎസ്ആർടിസി സ്വിഫ്റ്റിൽ ഉഡുപ്പിയിലേക്ക് ടിക്കറ്റെടുത്തവരെ കാസർകോട് ഇറക്കിവിട്ടതായി പരാതി
പ്രതിമാസം 12 കോടിയോളം രൂപ സ്പെയർ പാർട്‌സിനായി കെഎസ്ആർടിസി (KSRTC) ചിലവാക്കുന്നുണ്ട്. സന്തോഷ് കുമാർ ഈ ബസിന് ആവശ്യമായ സ്പെയറുകൾ സമയബന്ധിതമായി വരുത്തി തകരാർ പരിഹരിക്കാതിരുന്നുവെന്നാണ് കണ്ടെത്തല്‍. വാഹനങ്ങളുടെ സൂപ്പർ ചെക്ക് നടത്താതെയും, കോർപറേഷൻ നിഷ്‌കർഷിച്ചിരിക്കുന്ന തരത്തിൽ യഥാസമയം വാഹന പരിപാലനം നടത്തുന്നതിൽ വീഴ്‌ച വരുത്തിയും കോർപറേഷന് നഷ്‌ടമുണ്ടാക്കി എന്നതും അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.