തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന അന്തർ ജില്ലാ സർവീസുകൾ പുനരാരംഭിച്ചിട്ടും വരുമാനത്തിൽ നേട്ടമുണ്ടാക്കാനാകാതെ കെഎസ്ആർടിസി. അന്തർ ജില്ല സർവീസുകൾ ഉൾപ്പെടെ ആകെ 90 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. 2190 ഓർഡിനറി ബസുകളും 1037 ഫാസ്റ്റ് പാസഞ്ചർ ബസുകളും സർവീസ് നടത്തുമെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നത്.
സർവീസുകളുടെ എണ്ണം കൂടിയിട്ടും എല്ലാ സീറ്റിലും യാത്രാക്കാരെ അനുവദിച്ചിട്ടും വരുമാനത്തിൽ കാര്യമായ വർധന ഉണ്ടായില്ല. അന്തർ ജില്ലാ സർവീസുകൾ ആരംഭിക്കുന്നതിന് മുൻപും 90 ലക്ഷം രൂപ വരുമാനം ലഭിച്ച ദിവസങ്ങളുണ്ട്. തിങ്കളാഴ്ച 1629 സർവീസുകൾ നടത്തിയപ്പോൾ 90, 04351 രൂപ കലക്ഷൻ ലഭിച്ചിരുന്നു. മേയ് 29ന് 87, 45,209 രൂപയും കലക്ഷൻ ഇനത്തിൽ ലഭിച്ചു. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ചാർജ് വർധനവ് ഒഴിവാക്കിയതും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. സർവീസുകൾ പുനരാരംഭിച്ച ശേഷമുളള 12 ദിവസം 6, 27, 64, 078 രൂപയാണ് കെഎസ്ആർടിസിയ്ക്ക് നഷ്ടം.