തിരുവനന്തപുരം: ജില്ലാ കലക്ടർമാരുടെ പുതിയ നിയമനങ്ങൾ വന്നതോടെ കേരളം കുറിച്ചത് വനിത പ്രാതിനിധ്യത്തിലെ പുതുചരിത്രം. 8 ജില്ല കലക്ടർമാർ വനിതകളാണ്. ആദ്യമായാണ് പകുതിയിലേറെ ജില്ലകളുടെ തലപ്പത്ത് വനിത കലക്ടർമാർ എത്തുന്നത്.
കാസർകോട് ജില്ലയിൽ ആദ്യമായാണ് വനിത കലക്ടറെ നിയമിക്കുന്നത്. തിരുവനന്തപുരത്ത് ഡോ. നവ്ജ്യോത് ഖോസ, പത്തനംതിട്ടയിൽ ഡോ. ദിവ്യ എസ് അയ്യർ, കോട്ടയത്ത് ഡോ. പി കെ ജയശ്രീ, ഇടുക്കിയിൽ ഷീബ ജോർജ്, തൃശൂരിൽ ഹരിത വി കുമാർ, പാലക്കാട് മൃൺമയി ജോഷി, വയനാട് ഡോ. അദീല അബ്ദുല്ല, കാസർകോട് ഭണ്ഡാരി സ്വാഗത രവീർചന്ദ് എന്നിവർക്കാണ് ജില്ല ഭരണകൂടങ്ങളുടെ ചുമതല. നവ്ജ്യോത് ഖോസ, ദിവ്യ അയ്യർ, അദീല അബ്ദുല്ല എന്നിവർ മെഡിക്കൽ ഡോക്ടർമാര്‍ കൂടിയാണ്.
നിയമനിർമാണ സഭകളിലെ പ്രാതിനിധ്യത്തിൽ 33 ശതമാനമെങ്കിലും വനിതകളെ എത്തിക്കുന്നതിന് ഇനിയും സാധിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്തെ പകുതിയിലേറെ ജില്ലകളിൽ വനിതകൾക്ക് ഭരണച്ചുമതലയുണ്ടാവുന്നത് മാതൃകാപരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Also Read: കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം