തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ ഭാവിക്ക് അനിവാര്യമായ കെ-റെയില്‍ (K Rail) പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അസന്ദിഗ്‌ധമായി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ഇനിയും സംശയങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം, ചൊവ്വാഴ്ച നാലുമണിക്ക് എം.എല്‍.എമാര്‍ക്കായി വിശദീകരണയോഗമുണ്ട്. ഏതെല്ലാം തരത്തില്‍ പദ്ധതിയെ ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്‍റെ ആഗ്രഹം ചര്‍ച്ചയിലൂടെ തുറന്നുകാട്ടപ്പെട്ടു. പദ്ധതി സംബന്ധിച്ച് ഒരാശങ്കയും വേണ്ട' - മുഖ്യമന്ത്രി പറഞ്ഞു.
എത്രയും വേഗം കെ റെയില്‍ പൂര്‍ത്തിയാക്കും
പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണം. വൈകിയാല്‍ ചെലവ് കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ അസ്വാഭാവികമായി ഒന്നുമില്ല. വായ്‌പയെടുക്കുക എന്നത് സാധാരണ രീതിയാണ്. വായ്‌പ തിരിച്ചടവിന് 40 വര്‍ഷം വരെ സമയമുണ്ട്. ഈ 40 വര്‍ഷകാലയളവില്‍ സമ്പദ്ഘടന വലിയ രീതിയില്‍ വികസിക്കും. പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നതിനല്ല നടപ്പാക്കുന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. പദ്ധതി നടപ്പാക്കുന്നതിലൂടെ പശ്ചിമഘട്ടം തകര്‍ക്കപ്പെടുമെന്ന വാദത്തിന് അടിസ്ഥാനമില്ല. കേരളത്തിന്‍റെ ക്വാറികള്‍ ഭൂരിഭാഗവും പശ്ചിമ ഘട്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്.
Also Read: 'പൊലീസ് ആറാടുകയാണ്' ; കെ റെയിലിന്‍റെ പേരില്‍ നടക്കുന്നത് 'കെ ഗുണ്ടായിസ'മെന്ന് പി.സി വിഷ്ണുനാഥ്
പദ്ധതി കൂടുതലും തുരങ്കത്തിലൂടെയാണ്. അവിടെ നിന്ന് ലഭിക്കുന്ന പാറയും മണലും നിര്‍മാണത്തിനുപയോഗിക്കാം. അതീവ പാരിസ്ഥിതിക മേഖലകളിലൂടെയോ വന മേഖലകളിലൂടെയോ പദ്ധതി കടന്നുപോകുന്നില്ല. പദ്ധതി കേരളത്തെ രണ്ടായി മുറിക്കും എന്ന വാദത്തിനും അടിസ്ഥാനമില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് കൃത്യമായ നഷ്ടപരിഹാരം നല്‍കും.
ഹെക്ടറിന് 9 കോടി രൂപയാണ് നഷ്ടപരിഹാരം
ഹെക്‌ടറിന് 9 കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി നടപ്പാക്കാതിരിക്കാനാകില്ല. പദ്ധതികള്‍ നാടിനാവശ്യമാണ്. ഈ പദ്ധതി നമുക്കുവേണ്ടിയല്ല ഭാവി തലമുറയ്ക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് പി.സി.വിഷ്‌ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയം സഭ വോട്ടിനിട്ട് തള്ളി. തങ്ങളുന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.