തിരുവനന്തപുരം : നരുവാമൂട് ഇരട്ട കൊലപാതകക്കേസിലെ പ്രതികൾ വ്യാജമദ്യക്കടത്ത് കേസിൽ പിടിയില്‍. നരുവാമൂട് ചെമ്മണ്ണിൽ കുഴി പഞ്ചമിയിൽ സജു, പാപ്പനംകോട് എസ്റ്റേറ്റ് ഗംഗാ നഗറിൽ ഹരിദാസ്, നരുവാമൂട് ശ്രീധര നിലയത്തിൽ വിഷ്ണു എസ് രാജ്, നേമം അമ്പലത്തുംവിള വീട്ടിൽ രജിം റഹിം എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
READ MORE: കട്ടപ്പനയിൽ നൂറ് ലിറ്റർ കോടയും 10 ലിറ്റർ ചാരായവുമായി ഒരാൾ അറസ്‌റ്റിൽ
മദ്യം കടത്താൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും മദ്യം വിറ്റ വകയിൽ ലഭിച്ച 25000 രൂപയും നാല് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു. നാല് പേരടങ്ങുന്ന ഈ സംഘമാണ് ജില്ലയിൽ വ്യാജമദ്യ വിതരണം നിയന്ത്രിച്ചിരുന്നത്. ഒരു കുപ്പി വ്യാജ മദ്യത്തിന് 2500 രൂപ നിരക്കിലാണ് സംഘം കച്ചവടം നടത്തിയിരുന്നത്. ഈ ലോക്ക്ഡൗൺ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യ കച്ചവടം നടത്തിയതായി പ്രതികൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. ആയുധധാരികളായ ക്വട്ടേഷൻ സംഘത്തിന്‍റെ അകമ്പടിയോടെയാണ് പ്രതികൾ വ്യാജ മദ്യം ചില്ലറ വിൽപ്പനക്കാര്‍ക്ക് എത്തിച്ച് നൽകിയിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.