തിരുവനന്തപുരം: ഗുണ്ട മാഫിയ ബന്ധത്തിന്‍റെ പേരിൽ തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്‌പിമാർക്കും അഞ്ച് പൊലീസുകാർക്കും സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്‌പി ജോൺസൺ കെ ജെ, വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ ഡിവൈഎസ്‌പി പ്രസാദ് എം, മംഗലപുരം പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസുകാർക്കുമാണ് സസ്പെൻഷൻ നൽകിയത്.
ഇതിനുപുറമേ മംഗലപുരം പൊലീസ് സ്റ്റേഷനിലെ 24ഓളം പൊലീസുകാർക്ക് സ്ഥലം മാറ്റത്തിനും ഉത്തരവ്. ഈ സാഹചര്യത്തിൽ മറ്റ് സ്റ്റേഷനുകളിലെ 29 പൊലീസുകാരെ മംഗലപുരം സ്റ്റേഷനിലേക്ക് ട്രാൻസ്‌ഫർ നൽകിയിട്ടുണ്ട്. ഗുണ്ടകൾ തമ്മിലെ ഒത്തുതീർപ്പിന് നേതൃത്വം നൽകിയെന്നും, ഗുണ്ടകളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ ശുപാർശക്ക് മേലാണ് ഇവരുടെ സസ്പെൻഷന്‍.

സസ്പെൻഷനിലായ അഞ്ച് പൊലീസുകാർ: മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ ഗോപകുമാർ, അനിൽകുമാർ, ഗ്രേഡ് എഎസ്ഐ ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുധികുമാർ, കുമാർ എന്നിവരെയാണ് റൂറൽ ജില്ല പൊലീസ് മേധാവി ഡി ശില്‌പ സസ്പെൻഡ് ചെയ്‌തത്.
തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുണ്ട ആക്രമണങ്ങൾ വർധിച്ചുവരികയാണ്. പൊലീസുകാർ ഇത്തരം ഗുണ്ട അതിക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആരോപണങ്ങൾ സത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
ഗുണ്ട-മാഫിയ ബന്ധം: മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണ് മാഫിയകളുമായും ഗുണ്ടകളുമായും പൊലീസുകാർ അനധികൃതമായി ബന്ധം സ്ഥാപിച്ചിരുന്നു. ഗുണ്ട നേതാക്കൾക്ക് നേരെ കേസ് വന്നാൽ അറസ്റ്റ് വൈകിപ്പിക്കുക, സ്റ്റേഷനിലെ രഹസ്യ വിവരങ്ങൾ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കുക തുടങ്ങി നിരവധി കൃത്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ ഓംപ്രകാശിന്‍റെ സംഘത്തിലുള്ള രഞ്ജിത്തും, മുട്ടട സ്വദേശി നിഥിനും തമ്മിലുള്ള വസ്‌തു ഇടപാടുകൾക്ക് ഡിവൈഎസ്‌പിമാരായ ജോൺസണും പ്രസാദും ഇടനില നിന്നു. വസ്‌തു ഇടപാടിന്‍റെ പേരിൽ ഈ മാസം എട്ടിന് പാറ്റൂരിൽ ഉണ്ടായ ഗുണ്ട ആക്രമണത്തിൽ നിതിന് പരിക്കേറ്റു. തുടർന്ന് മുട്ടടയിലെ രഞ്ജിത്തിന്‍റെ വീട്ടിൽ ഡിവൈഎസ്‌പിമാരായ ജോൺസൺ, പ്രസാദ്, പിരിച്ചുവിട്ട സിഐ അഭിലാഷ് ഡേവിഡ് എന്നിവർ ഇടപെട്ട് ഒത്തുതീർപ്പ് ചർച്ച നടത്തി.
ഡിവൈഎസ്‌പി ജോൺസണും പ്രസാദും ഗുണ്ട നേതാവ് നിഥിന്‍റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു. ജോൺസൺന്‍റെ മകളുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത് ഗുണ്ട നേതാക്കളായിരുന്നു. പൊലീസുകാർക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത് ഇത്തരത്തിൽ പൊലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും വിവരം ലഭിച്ചിരുന്നു.
തിരുവനന്തപുരം നഗരത്തിൽ ഇതോടെ ഗുണ്ട ബന്ധത്തിന്‍റെ പേരിൽ ഒരാഴ്‌ചയ്ക്കിടെ നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം 10 ആയി. ഇനിയും പലർക്കും നേരെയും നടപടി ഉണ്ടായേക്കും എന്നാണ് വിവരം.
Also read: പൊലീസിലെ ഗുണ്ട ബന്ധം; രണ്ട് ഡിവൈഎസ്‌പിമാര്‍ക്ക് സസ്‌പെന്‍ഷന്‍