തിരുവനന്തപുരം : സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് നുണക്കഥകളെന്ന് സിപിഎം. രാഷ്‌ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകളാണ് ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. പല ഏജന്‍സികളും പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും സിപിഎം പ്രസ്‌താവനയിൽ പറയുന്നു.
രഹസ്യ മൊഴി നല്‍കിയതിനുപിന്നാലെ അക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ പോലും അപകീര്‍ത്തികരമായ പ്രസ്‌താവനകളാണ് ഇപ്പോള്‍ സ്വര്‍ണക്കള്ളകടത്ത് കേസിലെ പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഎം ആരോപിച്ചു. ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇത്തരത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും സിപിഎം പ്രസ്‌താവനയില്‍ വ്യക്തമാക്കി.