തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ലംഘിച്ച് വെള്ളറട പഞ്ചായത്ത്. 'വൃദ്ധർക്ക് ഒരു കട്ടിൽ' എന്ന പദ്ധതി പ്രകാരമുള്ള കട്ടിൽ വിതരണമാണ് വിവാദമായത്. പൊതുപരിപാടികൾക്ക് നിയന്ത്രണമുള്ളപ്പോൾ വെള്ളറടയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കട്ടിലുകൾ വിതരണം ചെയ്തത്. നിലവിലെ സാഹചര്യം പരിഗണിച്ച് ഗുണഭോക്താക്കളുടെ വീടുകളില്‍ കട്ടില്‍ എത്തിച്ചു നല്‍കണം എന്ന ആവശ്യം പഞ്ചായത്ത് അധികൃതർ അവഗണിക്കുകയായിരുന്നു. കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ ഗുണഭോക്താക്കളെ ഓഡിറ്റോറിയത്തിലേക്ക് വിളിച്ചുവരുത്തി പരിപാടി സംഘടിപ്പിച്ചതില്‍ വലിയ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
ഒരു വാർഡിൽ 10 പേർക്ക് എന്ന ക്രമത്തിൽ 230 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. അതിനിടെ, വിതരണം ചെയ്ത കട്ടിലിന്‍റെ കരാറില്‍ ക്രമക്കേടുള്ളതായും ആരോപണം ഉയരുന്നുണ്ട്. 70 ശതമാനവും പ്ലൈവുഡിൽ തീർത്ത കട്ടിലിന്‍റെ ഗുണമേന്മയെ കുറിച്ചും ആരോപണമുണ്ട്. കട്ടിൽ ഒന്നിന് 4500 രൂപ നിരക്കിലാണ് 230 കട്ടിലുകൾ വാങ്ങിയത്. എന്നാൽ ഈ കട്ടിലുകൾക്ക് പൊതുവിപണിയിൽ 2500 രൂപയ്ക്ക് താഴെ മാത്രമേ വില വരൂ എന്നാണ് വാദം. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.