തിരുവനന്തപുരം: രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി 16,027 സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കി. ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ ഹൈടെക് ലാബുകള്‍ സജ്ജീകരിച്ചു. എട്ട് മുതല്‍ പ്ലസ് ടു വരെ 45,000 ക്ലാസ് മുറികളും ഹൈടെക് ആയി.
സംസ്ഥാനത്തിന്‍റേത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും വിദ്യാഭ്യാസം മികച്ച രീതിയില്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്‍റെ ഉറച്ച തീരുമാനമായിരുന്നു. പ്രളയവും മഹാമാരിയും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ഉയര്‍ന്നിട്ടും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൈറ്റിന്‍റെ (കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.