തിരുവനന്തപുരം: ചൈൽഡ് പോണോഗ്രഫി തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുനീളം നടത്തിയ പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. റെയ്‌ഡിൽ കുട്ടികളുടെ അശ്‌ളീല ഉള്ളടക്കം അടങ്ങിയ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള 270 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും 142 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ യുവാക്കളും ഐടി ജീവനക്കാരും ഉൾപ്പെടുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം ഒരേസമയം നടത്തിയ റെയ്‌ഡുകളിലാണ് കുട്ടികളുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്‌ത ആളുകളെ പിടികൂടിയത്. 2023 ഫെബ്രുവരി 26 ഞായറാഴ്‌ച പുലർച്ചെ മുതൽ സംസ്ഥാനത്തുടനീളം ഒരേസമയം റെയ്‌ഡുകൾ നടത്തി. പി-ഹണ്ട് 23.1 എന്ന പേരിലാണ് കേരള പൊലീസ് സിസിഎസ്ഇ (ചൈൽഡ് സെക്ഷ്വൽ എക്‌സ്പ്ലോയിറ്റേഷൻ കൗണ്ടറിംഗ്) ടീം റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 858 സ്ഥലങ്ങളിൽ പരിശോധന നടത്തി.
റെയ്‌ഡുകൾ വളരെ വിജയകരമായിരുന്നു. ഓപ്പറേഷന്‍റെ ഭാഗമായി കുട്ടികളുടെ അശ്ലീല വീഡിയോ അടങ്ങിയ മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ, കംപ്യൂട്ടറുകൾ, തുടങ്ങി 270 ഉപകരണങ്ങൾ പിടിച്ചെടുത്തു. കൂടാതെ, 142 കേസുകൾ രജിസ്റ്റർ ചെയ്‌തു. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ആളുകളുമായുള്ള നിരവധി ചാറ്റുകളും പിടികൂടിയ മൊബൈലിൽ നിന്ന് കണ്ടെത്തി. ഈ ചാറ്റുകൾ കേന്ദ്രീകരിച്ച് വീഡിയോ പ്രചരിപ്പിക്കുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണ്.
കുട്ടികളുടെ അശ്‌ളീല ഉള്ളടക്കം കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.