തിരുവനന്തപുരം: Kadakkavoor Pocso Case കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന മകൻ്റെ ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇതേതുടർന്ന് കേസ് നടപടികൾ അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ.വി.രജനീഷിൻ്റെതാണ് ഉത്തരവ്.
2021 ജൂൺ 16നാണ് വിജയ ഗോപിനാഥ ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കാട്ടി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് കോടതി അംഗീകരിക്കുന്നതിൽ തർക്കം ഉണ്ടെന്ന് കാണിച്ച് കേസിലെ പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ച ഹർജി കൂടി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. കുട്ടിയെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേകം രൂപീകരിച്ച മെഡിക്കൽ സംഘമായിരുന്നു വൈദ്യപരിശോധന നടത്തിയത്. പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് കാരണം കേസിൽ ആരോപിതനെതിരെ കുറ്റപത്രം സമർപ്പിക്കുവാനുള്ള തെളിവുകൾ ഇല്ലാ എന്ന കാരണത്തിലാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കണം എന്ന് കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
ALSO READ: ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം; പ്രതികള്‍ പിടിയില്‍
അഞ്ചു മാസം മുൻപ് സമർപ്പിച്ച റിപ്പോർട്ടിലാണ് കോടതി ഉത്തരവ്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന മകൻ്റെ പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് അമ്മയെ 2020 ഡിസംബർ 28ന് അറസ്‌റ്റ് ചെയ്‌തത്. വ്യക്തിപരമായ വിരോധത്താലാൽ മുൻ ഭർത്താവ് മകനെ നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചു എന്നായിരുന്ന അമ്മയുടെ വാദം.
കേസ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സർപ്പിച്ചിട്ടും കേസിൽ പോക്‌സോ കോടതി നടപടി എടുക്കുന്നില്ല എന്ന് കാണിച്ച് അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണിച്ച കോടതി കേസ് വേഗത്തിൽ അവസാനിപ്പിക്കണം എന്ന ഉത്തരവ് പോക്‌സോ കോടതിക്ക് നൽകിയിരുന്നു. സർക്കാറിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ.കെ.അജിത് പ്രസാദ് ഹാജരായി.