തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നത് ആഗസ്റ്റിലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിനെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിൽ മെമ്പർ ആക്കരുതെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ഫോർ ജസ്റ്റിസ് എന്ന അഭിഭാഷക സംഘടന നിരവധി പരാതികൾ നൽകിയിരുന്നു. ഈ പരാതികളിൽ കഴമ്പുണ്ടെന്നും നടപടി എടുക്കണമെന്നും അവശ്യപ്പെട്ട് ഗവർണർ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ് റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ടിൽ നിയമ നടപടി സ്വീകരിക്കണം എന്ന ഭാഗത്തിൽ കൃത്രിമം കാട്ടി നടപടി എടുക്കരുതെന്നാക്കി ജിജി തോംസൺ റിപ്പോർട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിൽ അയച്ചു എന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.
കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രീബുണലിൽ സുഹൃത്തും മുൻ ചീഫ് സെക്രട്ടറിയുമായ ജോസ് സിറിയക്കിനെ അംഗമായി നിയമിക്കാൻ വേണ്ടി കൃത്രിമ രേഖ തയ്യാറാക്കി കേന്ദ്ര നിയമ മന്ത്രാലയത്തിൽ നൽകി എന്നായിരുന്നു പരാതി.