തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത് വിശദമായ നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമോപദേശം ലഭിക്കാനായാണ് കാത്തിരിക്കുന്നത്. വിമാനത്താവളം സിയാൽ മാതൃകയിൽ സർക്കാർ നിയന്ത്രണത്തിൽ തന്നെ വേണമെന്നതാണ് നിലപാട്. ജനങ്ങളും ഈ നിലപാടിനൊപ്പമാണെന്നും കടകംപ്പള്ളി പറഞ്ഞു.
ചില മുതലാളിമാർക്ക് മാത്രമാണ് വിമാനത്താവളം അദാനിക്ക് നൽകണമെന്ന താൽപര്യമുള്ളത്. അതിനെ രാഷ്ട്രീയ ചർച്ചയാക്കണമെന്നത് ചിലരുടെ താൽപര്യം കൊണ്ട് മാത്രമാണ്. വിമാനത്താവളം വഴി യാത്രക്കാർ കുറയുന്നത് സംസ്ഥാനത്ത് വിമാനത്താവളങ്ങളുടെ എണ്ണം കൂടിയത് കൊണ്ടാണ്. അദാനി വന്നാൽ ഇതിൽ മാറ്റം വരുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.