തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ മൊത്തം കടം 3,32,291 കോടിയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ഇത് 2010 - 11ലേതിൻ്റെ ഇരട്ടിയിലധികമാണ്. നജീബ് കാന്തപുരത്തിൻ്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രിയ്ക്ക് പകരം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ല. സംസ്ഥാനം കടബാധ്യതയിലാണെങ്കിലും കെ റെയിലിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടുപോവില്ലെന്നും പി.സി വിഷ്‌ണുനാഥിൻ്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 2011 വരെയുള്ള സംസ്ഥാനത്തിൻ്റെ മൊത്തം കടം 78,673 കോടിയായിരുന്നു. ഇത് അടുത്ത അഞ്ചുവർഷം കൊണ്ട് 1,57,370 കോടിയായി ഉയർന്നു.
ALSO READ| 'കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1.33 കോടി': മുഖ്യമന്ത്രി നിയമസഭയില്‍
തുടർന്ന്, കടം നിലവിലെ സ്ഥിതിയിലേക്കുയർന്നത് കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യവും കേന്ദ്ര സർക്കാർ നിലപാടുകളുമാണ്. കേരളത്തിൻ്റെ സാമ്പത്തികസ്ഥിതി ശ്രീലങ്കയെ ഓർമിപ്പിക്കുന്നതാണെന്ന എൻ ഷംസുദ്ദീൻ്റെ ആരോപണം മന്ത്രി തള്ളി. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങൾക്ക് മേൽ, നികുതി വർധിപ്പിച്ച് ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാരെന്ന് പി.സി വിഷ്‌ണുനാഥ് ആരോപിച്ചു.
നികുതിവരുമാനം വർധിപ്പിക്കണമെന്നും നികുതി വർധിപ്പിക്കരുതെന്നും ആവശ്യപ്പെടുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി തിരിച്ചടിച്ചു. ക്ഷേമ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ ധനക്കമ്മി കൂടും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.