പത്തനംതിട്ട: മകരവിളക്ക് ദിവസം തിരുവാഭരണ ഘോഷയാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് പമ്പയിൽ അയ്യപ്പൻമാർക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് അർജുൻ പാണ്ഡ്യൻ പറഞ്ഞു. ബുധനാഴ്‌ച പമ്പയിൽ ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകരവിളക്കിന്‍റെ അവസാനവട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്. മകരവിളക്കിന് കൂടുതൽ തിരക്ക് പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് പൂർത്തിയാക്കുന്നതെന്ന് യോഗത്തിൽ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
ഭക്തർ കൂടുതലായി മകരവിളക്ക് ദർശനത്തിന് നിൽക്കുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും സമീപ പ്രദേശത്തും വൃത്തിയാക്കലും മറ്റും പൂർത്തിയായി വരികയാണ്. രണ്ട് അധിക ബ്ലോക്കുകളിലായി 240 ടോയ്‌ലെറ്റുകൾ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. കൂടാതെ പാണ്ടിത്താവളത്ത് പുതിയതായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ബുധനാഴ്‌ച ഒരു എമർജൻസി മെഡിക്കൽ കെയർ സംവിധാനം ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ സജ്ജമാക്കും. ഫയർ ഫോഴ്‌സിന്‍റെ സാന്നിധ്യവും പാണ്ടിത്താവളത്ത് ഉറപ്പാക്കുമെന്ന് അർജുൻ പാണ്ഡ്യൻ അറിയിച്ചു.
തിരുവാഭരണ ഘോഷയാത്ര വരുന്നത് പ്രമാണിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും സന്നിധാനത്ത് പൂർത്തിയാക്കി. പമ്പയിൽ തീർഥാടകരെ നിയന്ത്രിക്കുന്നതു കൂടാതെ കെഎസ്ആർടിസി ബസിന്‍റെ ഷെഡ്യൂളുകളിലും നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാകും. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കുന്നതിന് സജ്ജമാണെന്ന് സ്പെഷൽ ഓഫിസർ ബി. കൃഷ്ണകുമാർ പറഞ്ഞു.
മകരവിളക്ക് ദർശനത്തിന് ശേഷം സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിനുള്ള എക്സിറ്റ് പോയിന്‍റുകളും പൊലീസ് തയാറാക്കുന്നുണ്ട്. ഇവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള നിർദേശം സ്പെഷ്യൽ ഓഫിസർ കെഎസ്ഇബി അധികൃതർക്ക് നൽകി. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ 10 വാട്ടർ പോയിന്‍റുകൾ നേരത്തെ തന്നെ സജ്ജമാണ്.
മകരവിളക്ക് ദർശിക്കുന്നതിനായി സന്നിധാനത്തെ വലിയ കെട്ടിടങ്ങൾക്ക് മുകളിൽ അയ്യപ്പഭക്തർ കയറുന്നത് തടയാനും നടപടി സ്വീകരിക്കാൻ തീരുമാനമായി.