പത്തനംതിട്ട: തിരുവാഭരണ പാതയില്‍ വടശ്ശേരിക്കരയിൽ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി. മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകേണ്ടിയിരുന്ന വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്.
ആറ് ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. പാലത്തിന്‍റെ അടിയിൽ തുണിനോട് ചേര്‍ന്നാണ് പൊലീസ് ഇവ കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ ഉള്ളവര്‍ പരിശോധന നടത്തി. പൊലീസ് മേൽനടപടികൾ സ്വീകരിച്ച് സ്‌ഫോടക വസ്‌തുക്കള്‍ നീക്കം ചെയ്തു.
ശബരിമലയില്‍ നിന്നും തിരുവാഭരണം അടങ്ങിയ പേടകങ്ങള്‍ ഇരുപത്തിയൊന്നാം തീയതി പുലർച്ചെ നാലുമണിക്കാണ് ഇതുവഴി പന്തളത്തേക്ക് തിരികെ കൊണ്ടുപോവുക.
സംഭവത്തിൽ തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്‍റ് പിജി ശശികുമാര വര്‍മ്മ, ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല എന്നിവർ ആശങ്ക അറിയിച്ചു. വിഷയം ഗുരുതരമാണെന്നും, ഇതിനു പിന്നിലുള്ള ലക്ഷ്യം പുറത്തു കൊണ്ടുവരണമെന്നും ഭാരവാഹികൾ പറഞ്ഞു.