പത്തനംതിട്ട: അയ്യപ്പന്‍റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണെന്ന് കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ നാരായണവർമ്മ പറഞ്ഞു. സുപ്രീം കോടതിയിൽ അയ്യപ്പന്റെ തിരുവാഭരണം സംബന്ധിച്ച് ഉണ്ടായ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാര വിധിപ്രകാരം പന്തളം കൊട്ടാരത്തിന്റെ ഭാഗമായ സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലാണ് തിരുവാഭരണം വർഷങ്ങളായി സൂക്ഷിക്കുന്നത്. നാളിതുവരെ സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്ന് നാരായണവർമ്മ പറയുന്നു.
ശബരിമല ക്ഷേത്രം ഉണ്ടായ കാലം മുതൽ പന്തളത്തു നിന്നു തിരുവാഭരണം കൊണ്ടു പോകുന്ന പരമ്പരാഗത പാതയ്ക്ക് പന്തളം താര എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. റവന്യൂ വകുപ്പിന്‍റെ രേഖകളിലും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.