പാലക്കാട്: പ്രകൃതി സംരക്ഷണത്തിന് വേണ്ടി അവസാന ശ്വാസം വരെ നിലകൊണ്ട സുഗതകുമാരി ടീച്ചറുടെ ഓർമകൾ തളംകെട്ടി നിൽക്കുന്ന ഒരു പ്രദേശമാണ് അട്ടപ്പാടി. രാജ്യത്തിന്‍റെ അടയാളമായി മാറിയ സൈലന്‍റ് വാലി ദേശീയോദ്യാനവും കഠിനപ്രയത്നം കൊണ്ട് സൃഷ്‌ടിച്ചെടുത്ത കൃഷ്‌ണവനവും സുഗതകുമാരി ടീച്ചറുടെ ഓർമകളാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിക്കുശേഷം ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ സമ്മർദം മൂലമാണ് 1975ൽ സൈലന്‍റ് വാലിയിലെ കുന്തിപ്പുഴക്ക് കുറുകെ അണക്കെട്ട് നിർമിച്ചു കൊണ്ട് വൈദ്യുതി ഉർപാദിപ്പിക്കാനുള്ള പാത്രക്കടവ് ജലവൈദ്യുത പദ്ധതിക്ക് പ്ലാനിങ് കമ്മീഷൻ സംസ്ഥാന സർക്കാരിന് അനുമതി നൽകുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം പരിസ്ഥിതി ശാസ്‌ത്രജ്ഞനായ സഫർ ഫത്തേഹല്ലി പശ്ചിമഘട്ടത്തിൽ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിൽ സൈലന്‍റ് വാലി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ചതോടെ ഇത് സംരക്ഷിക്കണമെന്നും പാത്രക്കടവ് പദ്ധതി ഉപേക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി സമരക്കാർ രംഗത്തെത്തിയത്. എം.കെ പ്രസാദ്, പ്രഫ. ജോൺസി ജേക്കബ്, ഡോ. സതീഷ് ചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സൈലന്‍റ് വാലി സംരക്ഷണ സമിതി പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ സുഗതകുമാരി, അയ്യപ്പ പണിക്കർ, ഒ എൻ വി, വിഷ്‌ണുനാരായണൻ നമ്പൂതിരി എന്നിങ്ങനെ സാഹിത്യ രംഗത്തുള്ളവരും സൈലന്‍റ് വാലിക്ക് വേണ്ടി സമര മുഖത്തെത്തി. പദ്ധതി അനുകൂലികൾ ഇവരെ 'മരക്കവികൾ' എന്ന് വിളിച്ച് പരിഹസിക്കാൻ തുടങ്ങി. എന്നാൽ ഈ വിശേഷണം അംഗീകാരമായി മാത്രമേ തങ്ങൾ കാണുന്നുള്ളൂവെന്ന് ഇവർ പിന്നീട് പ്രതികരിച്ചു. സൈലന്‍റ് വാലി വിഷയത്തെക്കുറിച്ച സമഗ്രമായി പഠിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഒരു സമിതിയെ നിയോഗിച്ചു.
അവർ നൽകിയ റിപ്പോർട്ടും സൈലന്‍റ് വാലി സംരക്ഷിക്കണമെന്ന ആവശ്യം ശരിവെക്കുന്നതായിരുന്നു. ഇതോടെ 1984ൽ പാത്രക്കടവ് പദ്ധതി ഉപേക്ഷിക്കാനും സൈലന്‍റ് വാലി ദേശീയോദ്യാനമായി സംരക്ഷിക്കാനും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിച്ചു. 1980ൽ തന്നെ സൈലന്‍റ് വാലി ദേശീയോദ്യാനമാണെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും 1984ൽ ഇറങ്ങിയ പുതിയ ഉത്തരവുപ്രകാരം സൈലന്‍റ് വാലി ദേശീയോദ്യാനത്തിന്‍റെ അതിർത്തിക്കുള്ളിൽ നിർദിഷ്‌ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. 1985 സെപ്റ്റംബർ ഏഴിനാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്‍റ് വാലി ദേശീയോദ്യാനം രാഷ്‌ട്രത്തിന് സമർപ്പിക്കുന്നത്.
സൈലന്‍റ് വാലിയുടെ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾ വഴി നേടിയ വിജയം സുഗതകുമാരി ടീച്ചറെ പ്രകൃതിയോട് കൂടുതൽ അടുപ്പിച്ചു. പിന്നീട് പ്രകൃതിക്ക് മുറിവേറ്റപ്പോഴെല്ലാം അവിടങ്ങളിൽ ഉറച്ച പ്രതിഷേധ സ്വരമായി ടീച്ചറുണ്ടായിരുന്നു. സുഗതകുമാരി ടീച്ചറുടെ പ്രകൃതി സ്നേഹത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും മറ്റൊരു ഉദാഹരണമാണ് പുതൂർ ബൊമ്മിയാംപടിയിലെ കൃഷ്‌ണവനം. വെയിലേറ്റ് നരച്ച മൊട്ടക്കുന്നുകളാൽ സമൃദ്ധമായ അട്ടപ്പാടിയിൽ ഒരു മാതൃകാവനം സൃഷ്‌ടിക്കാനുറച്ച ഇവർ തെരഞ്ഞെടുത്തത് പാലൂർ ബൊമ്മിയാംപടിയിലെ മൊട്ടക്കുന്നുകളായിരുന്നു. ആദ്യ ഘട്ടത്തിൽ 30 ഹെക്‌ടറും പിന്നീട് 100 ഹെക്‌ടറുമായി അവരാ കുന്നുകളിൽ നിബിഡ വനം സൃഷ്‌ടിച്ചു.
ഐ.ആർ.ടി.സി.യുടെ സ്ഥാപക ചെയർമാൻ ആർ.വി.ജി മേനോൻ, കെ.വി സുരേന്ദ്രനാഥ്, തുടങ്ങിയ പരിസ്ഥിതി സ്‌നേഹികൾ കൃഷ്‌ണവനത്തിനായി അണിചേർന്നു. പാലൂർ, തേക്കുവട്ട, ധാന്യം തുടങ്ങി സമീപത്തുള്ള ഊരുകളിൽ നിന്നെല്ലാം ജനങ്ങൾ ടീച്ചറുടെ കൂടെ വനമൊരുക്കാൻ അഹോരാത്രം പരിശ്രമിച്ചു. ഊരിലെ ജനങ്ങളോടെല്ലാം ഒരു ആത്മബന്ധം സൂക്ഷിക്കാൻ ടീച്ചർ ശ്രദ്ധിച്ചിരുന്നതായി ഊരുനിവാസികൾ അനുഭവത്തിൽ നിന്നും ഓർത്തെടുക്കുന്നു. പ്രകൃതി സംരക്ഷകനും മുൻ മാതൃഭൂമി പത്രാധിപരുമായിരുന്ന എൻ.വി കൃഷ്‌ണവാര്യരുടെ സ്‌മരണാർഥമാണ് മാതൃകാ വനത്തിന് കൃഷ്‌ണവനമെന്ന പേര് നൽകിയത്.
ഇന്ന് കൃഷ്‌ണവനം മരങ്ങളാലും സസ്യസമ്പത്തുകളാലും തിങ്ങിനിറഞ്ഞിരിക്കുന്നു. വിജനമായി കിടന്നിരുന്ന ഈ ഭൂമി ഇപ്പോൾ നാനാവിധ ആവാസ വ്യവസ്ഥകളാൽ സമ്പന്നമാണ്. ആനയും പുലിയും മാനും മയിലുമെല്ലാം ഇവിടെ യഥേഷ്‌ടമുണ്ട്. കൃഷ്‌ണവനം നിർമിച്ചെടുക്കുന്ന സമയത്ത് ബൊമ്മിയാംപടിയിലെ ഊരുനിവാസികൾ പുഴയിൽ നിന്നും വെള്ളം ചുമടായി കൊണ്ടുവരുന്നതിലെ പ്രയാസം മനസിലാക്കിയ സുഗതകുമാരി ടീച്ചർ ഇവർക്ക് പുഴയുടെ സമീപത്തായി ഒരു കിണർ കുഴിച്ച് കാറ്റാടി പങ്കകളുടെ സഹായത്തോടെ ജലം മുകളിലേക്കെത്തിക്കുന്ന ഒരു യന്ത്രം സ്ഥാപിച്ചിരുന്നു. തുരുമ്പെടുത്ത് ഉപയോഗശൂന്യമായ അവസ്ഥയിലാണ് യന്ത്രമെങ്കിലും ചരിത്രത്തിന്‍റെ അവശേഷിപ്പായി ബൊമ്മിയാംപടി ഊരിൽ ഇന്നും ഈ കാറ്റാടി നിലകൊള്ളുന്നു.