മലപ്പുറം: നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ട് ദിവസം കൂടി തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. പോത്തുകല്ലിൽ ചേർന്ന യോഗത്തിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൂടി തിരച്ചില്‍ തുടരാന്‍ തീരുമാനമായത്. കാണാതായവരില്‍ 11 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായവരുടെ ബന്ധുക്കളും റവന്യൂ അധികൃതരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
തിരച്ചില്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം ഉൾപ്പെടെയുള്ളവ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ വാടകവീടുകൾ കണ്ടെത്തുമെന്ന് പി വി അൻവർ എംഎൽഎ അറിയിച്ചു. പ്രളയ ദുരിതബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിൽ ചർച്ച ചെയ്തു.