മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായത്. വൈകീട്ട് നാലിന് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. പഞ്ചാബിന് വേണ്ടി തരുണ്‍ സ്ലാതിയ പകരക്കാരനായി എത്തി രണ്ട് ഗോള്‍ നേടി. അമര്‍പ്രീത് സിങ്, പര്‍മ്ജിത്ത് സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
ആദ്യ പകുതി : മത്സരം ആരംഭിച്ച് 4ാം മിനുട്ടില്‍ തന്നെ രാജസ്ഥാന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് പുറത്ത് നിന്ന് പഞ്ചാബ് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഉഗ്രന്‍ ഷോട്ട് പക്ഷേ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. പിന്നീട് ഉത്സാഹിച്ചുകളിച്ച പഞ്ചാബിനെ തേടി നിരവധി അവസരങ്ങളെത്തി. 9ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ജഷ്ദീപ് സിങ് രാജസ്ഥാന്‍ പ്രതിരോധ താരങ്ങളുടെ മുകളിലൂടെ ഉയര്‍ത്തി നല്‍കിയ പാസ് പഞ്ചാബ് താരം സ്വീകരിച്ച് ഗോളിനായി ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. 25ാം മിനിട്ടില്‍ അടുത്ത അവസരം ലഭിച്ചു.
ബോക്‌സിന് തൊട്ടുമുമ്പില്‍ നിന്ന് ജഷ്ദീപ് അടിച്ച ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. 30ാം മിനിട്ടില്‍ അമര്‍പ്രിത് ബോക്‌സിന് മുമ്പില്‍ നിന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് അടിച്ച ഷോട്ട് വീണ്ടും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. 38ാം മിനിട്ടില്‍ പഞ്ചാബ് ലീഡ് എടുത്തു. പ്രതിരോധ താരം ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മന്‍വീര്‍ സിങ് അമര്‍പ്രീതിന് ഹെഡ് ചെയ്ത് നല്‍കി. കിട്ടിയ അവസരം ഇടതുകാലുകൊണ്ട് അടിച്ച് അമര്‍പ്രീത് ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതി : രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പഞ്ചാബ് ആക്രമിച്ചുകളിച്ചു. 63ാം മിനിട്ടില്‍ പഞ്ചാബ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ പഞ്ചാബ് താരം മന്‍വിര്‍ സിങിനെ ബോക്‌സില്‍ നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മധ്യനിരതാരം പര്‍മ്ജിത് സിങ് ഗോളാക്കി മാറ്റുകയായിരുന്നു. 70ാം മിനിട്ടില്‍ മൂന്നാം ഗോള്‍ നേടി.
രാജസ്ഥാന് ലഭിച്ച കോര്‍ണര്‍ കിക്കില്‍ വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച അവസരം പകരക്കാരനായി എത്തിയ തരുണ്‍ സ്ലാത്തിയ ഗോളാക്കി മാറ്റി. തുടര്‍ന്നും ഗോളെന്ന് ഉറപ്പിച്ച നിരവധി അവസരങ്ങള്‍ പഞ്ചാബിനെ തേടിയെത്തി. രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ ഗജ്‌രാജ് സിങ് രക്ഷകനായി.
also read: 'അമൂല്യമായ തുടക്കം' ; അമ്മയാവാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് ഷറപ്പോവ
81ാം മിനിട്ടില്‍ പഞ്ചാബ് ലീഡ് നാലാക്കി ഉയര്‍ത്തി. വലതുവിങ്ങില്‍ നിന്ന് ലഭിച്ച ത്രോയില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. ബോക്‌സിലേക്ക് നീട്ടിയെറിഞ്ഞ പന്ത് തരുണ്‍ സ്ലാതിയ ചെസ്റ്റില്‍ ഇറക്കി പ്രതിരോധ താരങ്ങള്‍കിടയിലൂടെ ഉഗ്രന്‍ ഹാഫ് വോളിയിലൂടെ ലക്ഷ്യത്തിലെത്തിച്ചു.