മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്‌ധ ചികിത്സ ലഭ്യമാക്കുക, നിലച്ചു പോയ ഗവേഷണ പദ്ധതികള്‍ പുനരാരംഭിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ഥാപകദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനസിലും പ്രവൃത്തിയിലും ധര്‍മസങ്കല്‍പ്പവും മതേതര കാഴ്ചപ്പാടുകളും സൂക്ഷിച്ച വ്യക്തിത്വമായിരുന്നു പി.എസ് വാര്യര്‍ എന്നും സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പോരാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതീയമായ അസമത്വത്തിനും നവോഥാന സങ്കല്‍പ്പത്തിന്‍റെയും ഭാഗമായി സ്ഥാപിച്ചതാണ് വിശ്വംഭര ക്ഷേത്രം. അദ്ദേഹം തുടങ്ങി വെച്ച ധന്വന്തരി മാസിക പുതുതലമുറ പാഠമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍, കോട്ടക്കല്‍ ആര്യ വൈദ്യശാല ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്.എസ് നാരായണന്‍, മാനേജിങ് ട്രസ്റ്റി പി.കെ വാര്യർ തുടങ്ങിയവര്‍ പങ്കെടുത്തു.