മലപ്പുറം: എൽഡിഎഫ് ഭരണത്തെ താഴെയിറക്കാനും യുഡിഎഫിനെ അധികാരത്തിലേറ്റാനും വോട്ടർമാർ ഒരുങ്ങിക്കഴിഞ്ഞതായി വി.വി. പ്രകാശ്. ചുങ്കത്തറ പഞ്ചായത്തിലെ പൂച്ചക്കുത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം. നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും, ആഫ്രിക്കയിലും, അന്‍റാർട്ടിക്കയിലുമായിരിക്കില്ല നിലമ്പൂരില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട വോട്ടിലൂടെയും, അഴിമതിയിലൂടെയും ഭരണത്തുടർച്ച എന്ന എൽഡിഎഫ് മോഹം ജനം അനുവദിക്കില്ല. വോട്ട് രേഖപ്പെടുത്തുമ്പോൾ കൈവിരലിലെ മഷി മായ്ക്കാനുള്ള കെമിക്കൽ വരെ ഇടതുപക്ഷം കരുതിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷവും അഴിമതി നടത്തുന്നതിനാണ് എൽഡിഎഫ് സർക്കാർ മുൻഗണന നൽകിയത്. ഭരണത്തുടർച്ചയെന്ന മോഹം കേരളത്തിൽ നടക്കില്ലെന്നും വി.വി. പ്രകാശ് വ്യക്തമാക്കി. യുഡിഎഫ് മണ്ഡലത്തിൽ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നതെന്നും വോട്ടർമാരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചെയർമാൻ കെ.ടി. കുഞ്ഞാൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്‌മായിൽ മൂത്തേടം, മുസ്ലീം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് സി.എച്ച്. ഇഖ്ബാൽ, ട്രഷറർ കൊമ്പൻ ഷംസു, എടക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പാനായി ജേക്കബ്, യൂത്ത് ലീഗ് നേതാവ് അൻവർ ഷാഫി, എടക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. ജെയിംസ് തുടങ്ങിയവരും പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.