മലപ്പുറം: ഉരുൾപൊട്ടലിൽ വീട് മണ്ണെടുത്തിട്ട് രണ്ടര വർഷമായിട്ടും യാതൊരു സഹായവും ലഭിക്കാതെ ആദിവാസി കുടുംബം. തല ചായ്‌ക്കാൻ ഇടമില്ലാത്ത ഈ കുടുംബത്തോട് മുഖം തിരിക്കുകയാണ് അധികൃതർ. 2018 ഓഗസ്റ്റ് 8 ന് ചാലിയാർ പഞ്ചായത്തിലെ ചെട്ടിയൻപാറയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ചെട്ടിയൻപാറ ആദിവാസി കോളനിയിലെ ചെറിയ പെരകൻ, വിലാസിനി ദമ്പതികൾക്കാണ് രണ്ടര വർഷമായിട്ടും വീട് നിർമ്മിച്ച് നൽകാത്തത്.
അന്ന് ഉണ്ടായ ഉരുൾപ്പൊട്ടലിൽ ആറ് പേരാണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്. 10 ഓളം വീടുകളും ഒലിച്ചുപോയി. ബാക്കി ഒമ്പത് കുടുംബങ്ങൾക്കും വീടും സ്ഥലവും നൽകിയിട്ടും ദുരിതാശ്വാസ ക്യാമ്പിൽ എത്തിയിരുന്നില്ലെന്ന കാരണം പറഞ്ഞാണ് തങ്ങൾക്ക് വീട് നിഷേധിക്കുന്നതെന്ന് വിലാസിനി പറയുന്നു. ഉരുൾപൊട്ടൽ ഉണ്ടായ 2018 ഓഗസ്റ്റ് എട്ടിന് ഇവർ കൂലിവേലക്കായി സ്വാകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു.
മന്ത്രിമാർ ഉൾപ്പെടെ അന്ന് ഉരുൾപൊട്ടിയ സ്ഥലം സന്ദർശിച്ചതാണ്. ഇവരുടെ വീട് നഷ്ട്ടപ്പെട്ടത് എല്ലാ ഉദ്യോഗസ്ഥർക്കും ബോധ്യപ്പെട്ടതുമാണ്. വിഷയത്തിൽ വില്ലേജ് ഓഫീസർ, തഹസിൽദാർ, സ്ഥലം എം.എൽ.എ. കലക്‌ടർ എല്ലാവർക്കും പരാതി നൽകി. വിദ്യാർത്ഥിയായ മകനൊപ്പം കൂലി പണി ചെയുന്ന വീടുകളിലും, പുഴയോരത്തും, ബന്ധുവീടുകളിലുമായി ഒന്ന് തലചായ്ക്കാൻ ഇവർ ഓടി നടക്കുകയാണ്. ആദിവാസി ക്ഷേമത്തിനായി ഐ.റ്റി.ഡി.പി ജില്ലാ ഓഫീസ് അടക്കം സ്ഥിതി ചെയ്യുന്ന നിലമ്പൂരിൽ നിന്നും കേവലം 16 കിലോമീറ്റർ മാത്രം അകലെയാണ് ഈ കുടുംബം കഴിയുന്നത്. മന്ത്രിയും, എം.എൽ.എയും കലക്‌ടറുമുൾപ്പെടെ അടിയന്തരമായി ഇടപ്പെട്ടാൽ മാത്രമേ ഈ ആദിവാസി കുടുംബത്തിന് തല ചായ്ക്കാൻ ഒരു വീട് എന്ന സ്വപ്‌നം യഥാർത്ഥ്യമാകു.