കോഴിക്കോട്: മുക്കം കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ആറുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു. നേരത്തെ ഇതേ ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡിലെ പത്ത് വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. രോഗം റിപ്പോർട്ട് ചെയ്‌തത് രണ്ട് വാർഡുകളിലും വരും ദിവസങ്ങളിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കാനും ജനങ്ങളെ ബോധവത്‌ക്കരിക്കുന്നതിനും തീരുമാനിച്ചു. കിണറുകൾ ക്ലോറിനേഷൻ നടത്താനും കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയക്കാനും പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്‌ക്കരണം നടത്താനും യോഗം തീരുമാനിച്ചു.
പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. വയറിളക്കം, ഛർദി, വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങളെന്നും ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ
എത്രയും പെട്ടെന്ന് ഡോക്‌ടറെ സമീപിക്കണമെന്നും കാരശ്ശേരി മെഡിക്കൽ ഓഫിസർ ഡോക്‌ടർ സജിന പറഞ്ഞു.
മലത്തിലൂടെ രോഗം പകരാൻ സാധ്യത ഏറെയുള്ളതിനാൽ മലമൂത്ര വിസർജനം നടത്തിയശേഷം കൈകൾ സോപ്പിട്ട് കഴുകണമെന്നും പഴകിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും ഫ്രീസറിൽ സൂക്ഷിച്ച ഏറെ പഴകിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കണമെന്നും ഇവർ പറഞ്ഞു. അതിനിടെ കഴിഞ്ഞ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച പതിനെട്ടാം വാർഡിലെ പത്തുവയസുകാരൻ്റെ ബന്ധുവിന് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.